കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. ആഗോളതലത്തിൽ കുട്ടികളുടെ മാനസികാരോഗ്യം ചർച്ചയാകുന്ന സാഹചര്യത്തിലാണ് 18 വയസ്സിന് താഴെയുള്ളവർക്കായി പുതിയ മാർഗ്ഗരേഖ വരുന്നത്. പൂർണ്ണമായ നിരോധനത്തിന് പകരം, പ്രായത്തിന് അനുസരിച്ചുള്ള നിയന്ത്രണങ്ങൾ നടപ്പിലാക്കാനാണ് സർക്കാർ ആലോചിക്കുന്നത്. വരാനിരിക്കുന്ന പാർലമെന്റിന്റെ കാലവർഷ സമ്മേളനത്തിൽ ഇതുസംബന്ധിച്ച ബില്ല് അവതരിപ്പിച്ചേക്കും.
ഉപഭോക്താക്കളെ അവരുടെ പ്രായം അനുസരിച്ച് മൂന്നായി തിരിച്ചായിരിക്കും നിയന്ത്രണങ്ങൾ നടപ്പിലാക്കുക:
8 മുതൽ 12 വയസ്സ് വരെ: ഏറ്റവും കർശനമായ നിയന്ത്രണങ്ങൾ ഈ വിഭാഗത്തിലായിരിക്കും.
12 മുതൽ 16 വയസ്സ് വരെ: മിതമായ നിയന്ത്രണങ്ങൾ.
16 മുതൽ 18 വയസ്സ് വരെ: നിശ്ചിത ഇളവുകളോടു കൂടിയ നിയന്ത്രണങ്ങൾ.
ഓരോ വിഭാഗത്തിനും സോഷ്യൽ മീഡിയയിൽ ചെലവഴിക്കാൻ കഴിയുന്ന സമയം കാണാൻ കഴിയുന്ന ഉള്ളടക്കം (Content) എന്നിവയിൽ വ്യത്യാസമുണ്ടാകും. ഓൺലൈൻ ഇടങ്ങളിൽ കുട്ടികൾ ദുരുപയോഗം ചെയ്യപ്പെടുന്നത് തടയുക, ഹാനികരമായ ഉള്ളടക്കങ്ങളിൽ നിന്ന് അവരെ സംരക്ഷിക്കുക, സ്ക്രീൻ ടൈം കുറയ്ക്കുക എന്നിവയാണ് ഈ നിയമത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. നിയമം നടപ്പിലാക്കുന്നതിന് മുൻപായി പൊതുജനങ്ങളിൽ നിന്ന് സർക്കാർ അഭിപ്രായം തേടും.
പല രാജ്യങ്ങളും സോഷ്യൽ മീഡിയ നിരോധനം പോലുള്ള കടുത്ത നടപടികൾ ആലോചിക്കുമ്പോൾ, എല്ലാവർക്കും പ്രായോഗികമായ ഒരു സമതുലിത സമീപനമാണ് ഇന്ത്യ സ്വീകരിക്കുന്നത്. അതേസമയം, എല്ലാ സംസ്ഥാനങ്ങളിലും ഒരേപോലെ നിയമം നടപ്പിലാക്കണമെന്ന് സാങ്കേതിക കമ്പനികൾ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.








