ക്രിക്കറ്റ് ലോകം ഇന്നുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ബൗളർ താനാണെന്ന് ഒരിക്കൽ കൂടി അടിവരയിട്ട് ഉറപ്പിച്ചിരിക്കുകയാണ് ഇന്ത്യയുടെ ജസ്പ്രീത് ബുംറ. 2024-ലെയും 2026-ലെയും ടി20 ലോകകപ്പുകളിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച ബുംറയുടെ പ്രകടനം അവിശ്വസനീയമായ കണക്കുകളാൽ സമ്പന്നമാണ്.
ടി20 ലോകകപ്പ് ചരിത്രത്തിൽ ഒരു ബൗളർക്കും സ്വപ്നം കാണാൻ കഴിയാത്ത അത്രയും കൃത്യതയാർന്ന കണക്കുകളാണ് ബുംറയുടേത് എന്ന് പറയാം. രണ്ട് ലോകകപ്പുകളിലുമായി ആകെ 29 വിക്കറ്റുകൾ താരം നേടി. ടി20 ക്രിക്കറ്റിൽ വിശ്വസിക്കാൻ പ്രയാസമുള്ള 5.66 എന്ന കുറഞ്ഞ ഇക്കണോമി റേറ്റ് ആണ് ബുമ്രയുടെ. ശരാശരിയാകട്ടെ വെറും 13.65. അതായത് ഓരോ 13 റൺസ് വിട്ടുകൊടുക്കുമ്പോഴും ബുംറ വിക്കറ്റ് വീഴ്ത്തുന്നു.
2024 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് എത്തിച്ചതിൽ ബുംറയുടെ പങ്ക് നിസ്തുലമായിരുന്നു. നിർണ്ണായക ഘട്ടങ്ങളിൽ വിക്കറ്റുകൾ വീഴ്ത്തിയും റൺസ് വിട്ടുകൊടുക്കാതെയും ബാറ്റിംഗ് നിരയെ സമ്മർദ്ദത്തിലാഴ്ത്തിയും അദ്ദേഹം ടൂർണമെന്റിലെ മികച്ച താരത്തിനുള്ള പുരസ്കാരം അന്ന് സ്വന്തമാക്കി.
ഇന്ന് അഹമ്മദാബാദിൽ നടന്ന ഫൈനലിൽ ന്യൂസിലൻഡിന്റെ ബാറ്റിംഗ് നിരയെ തകർത്തെറിഞ്ഞത് ബുംറയുടെ മാന്ത്രിക പന്തുകളായിരുന്നു. നാല് വിക്കറ്റുകൾ വെറും 15 റൺസ് വഴങ്ങിയാണ് ബുംറ ഇന്നും തന്റെ മികവ് കാണിച്ചത്. തന്റെ ആദ്യ ഓവറിലെ ആദ്യ ബോളിൽ തന്നെ വിക്കറ്റ് വീഴ്ത്തിക്കൊണ്ട് തുടങ്ങിയ ബുംറ, ശേഷം കൃത്യതയാർന്ന ബോളിങ്ങിലൂടെ പ്രതീക്ഷകൾ അവസാനിപ്പിച്ചു. ഈ പ്രകടനത്തിലൂടെ ഫൈനലിലെ മികച്ച താരത്തിനുള്ള ‘പ്ലെയർ ഓഫ് ദി മാച്ച്’ പുരസ്കാരവും അദ്ദേഹം നേടി.
വസിം അക്രം, ഗ്ലെൻ മക്ഗ്രാത്ത് തുടങ്ങിയ ഇതിഹാസ ബൗളർമാരുടെ പട്ടികയിലേക്കാണ് ബുംറ ഉയർത്തപ്പെട്ടിരിക്കുന്നത്. ടി20 ക്രിക്കറ്റിൽ ഒരു ബൗളർക്ക് ഇത്രത്തോളം ആധിപത്യം സ്ഥാപിക്കാൻ കഴിയുമെന്ന് ബുംറ തെളിയിച്ചു. സമ്മർദ്ദഘട്ടങ്ങളിൽ അന്ന് രോഹിത് ശർമ്മയ്ക്കും ഇപ്പോൾ സൂര്യകുമാർ യാദവിനും കണ്ണടച്ച് വിശ്വസിക്കാവുന്ന ഒരേയൊരു ആയുധമായി ബുംറ നിലകൊള്ളുന്നു.












