യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടെ ഇറാനെതിരെ അതിരൂക്ഷ വിമർശനവുമായി ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനി. ഇറാൻ തങ്ങളെ വഞ്ചിച്ചുവെന്നും മേഖലയിലെ സമാധാനാന്തരീക്ഷം തകർക്കുന്ന രീതിയിൽ ഇറാൻ നടത്തുന്നത് അപകടകരമായ തെറ്റായ കണക്കുകൂട്ടലുകളാണെന്നും അദ്ദേഹം തുറന്നടിച്ചു. സ്കൈ ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് പാരമ്പര്യമായി ഇറാനുമായി അടുത്ത സൗഹൃദം പുലർത്തുന്ന ഖത്തറിന്റെ ഭാഗത്തുനിന്നും അപ്രതീക്ഷിതവും എന്നാൽ അതിശക്തവുമായ ഈ പ്രതികരണം ഉണ്ടായത്. അയൽരാജ്യങ്ങളെ ആക്രമിക്കുന്ന ഇറാന്റെ നടപടി ഒട്ടും അംഗീകരിക്കാനാവില്ലെന്നും യുദ്ധം തുടങ്ങിയത് മുതൽ ഖത്തർ അടക്കമുള്ള ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാൻ്റെ ഭാഗത്തുനിന്നും ആക്രമണമുണ്ടായതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫെബ്രുവരി 28-ന് യുദ്ധം ആരംഭിച്ചത് മുതൽ ഗൾഫ് രാജ്യങ്ങൾക്ക് നേരെ നൂറുകണക്കിന് മിസൈലുകളും ഡ്രോണുകളുമാണ് ഇറാൻ വിക്ഷേപിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച മാത്രം ഒന്നര മണിക്കൂറോളം നീണ്ടുനിന്ന ഡ്രോൺ ആക്രമണത്തെ ഖത്തറിന്റെ വ്യോമ പ്രതിരോധ സംവിധാനമാണ് തടഞ്ഞത്. ഇതിന് പിന്നാലെയാണ് ഖത്തർ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്. തങ്ങൾ അയൽരാജ്യങ്ങൾക്കെതിരായ ഒരു നീക്കത്തിലും പങ്കാളികളാകില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണെന്നും ഇറാന്റെ ഈ പ്രകോപനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വലിയ വിള്ളലുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഇറാനെയും അമേരിക്കയെയും ചർച്ചാമേശയിലെത്തിക്കാൻ ഖത്തർ എന്നും മുൻകൈ എടുത്തിട്ടുണ്ട്. എന്നാൽ ഗൾഫ് രാജ്യങ്ങളെ ആക്രമിക്കാനുള്ള ഇറാന്റെ തീരുമാനം ഈ നയതന്ത്ര നീക്കങ്ങളെയെല്ലാം തകർത്തിരിക്കുകയാണ്.
അതേസമയം, മേഖലയിൽ ഇറാന്റെ ആക്രമണം രൂക്ഷമാവുകയാണ്. ബഹ്‌റൈനിലെ ശുദ്ധജല പ്ലാന്റിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തെ അറബ് ലീഗ് മേധാവി കടുത്ത ഭാഷയിൽ വിമർശിച്ചു. സൗദി അറേബ്യയിൽ ജനവാസ മേഖലയിൽ മിസൈൽ പതിച്ച് രണ്ട് പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ഖത്തറിന് നേരെ വന്ന ഇറാന്റെ ഡ്രോൺ ബ്രിട്ടീഷ് റോയൽ എയർഫോഴ്സ് വെടിവെച്ചിട്ട സംഭവത്തിൽ യുകെയുടെ സഹായത്തിന് ഖത്തർ നന്ദി അറിയിച്ചു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വധത്തിന് പിന്നാലെ ഇറാൻ ജനതയോടും ആക്രമണങ്ങളിൽ നിന്ന് പിന്മാറാൻ ഖത്തർ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. സമാധാനത്തിനായി തുടർന്നും സംസാരിക്കുമെങ്കിലും, സ്വന്തം രാജ്യം സംരക്ഷിക്കുന്ന തിരക്കിലായതിനാൽ ആവർത്തിച്ചുള്ള ഈ ആക്രമണങ്ങൾ തുടർന്നാൽ ഇറാനെ സഹായിക്കാൻ ആരും ഉണ്ടാകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.









