എറണാകുളം : വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനത്തിനും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാനും ആയി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ എത്തി. കലൂരിൽ നടന്ന പരിപാടിയിൽ 10,800 കോടി രൂപയുടെ പദ്ധതികൾക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചു. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ കൊച്ചി റിഫൈനറിയിൽ 5,500 കോടി രൂപയിലധികം ചെലവിൽ വികസിപ്പിക്കുന്ന പോളിപ്രൊഫൈലിൻ യൂണിറ്റിന് പ്രധാനമന്ത്രി തറക്കല്ലിട്ടു. പ്രതിവർഷം 400 കിലോ ടൺ ഉൽപാദന ശേഷിയുള്ള ഈ യൂണിറ്റ് രാജ്യത്തിന്റെ ഇറക്കുമതി കുറയ്ക്കുന്നതിനൊപ്പം ആഭ്യന്തര പോളിമർ നിർമ്മാണം വർദ്ധിപ്പിക്കുകയും ചെയ്യുന്നതാണ്.
പാലക്കാടിനും പൊള്ളാച്ചിക്കും ഇടയിലുള്ള പുതിയ ട്രെയിൻ സർവീസ് പ്രധാനമന്ത്രി മോദി ഫ്‌ളാഗ് ഓഫ് ചെയ്തു. രണ്ട് പ്രധാന ഹൈവേ പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു. 2,650 കോടി രൂപയിൽ കൂടുതൽ ചെലവിൽ നിർമ്മിച്ച ദേശീയ പാത 66 ലെ തലപ്പാടി-ചെങ്കള ഭാഗത്തിന്റെ ആറ് വരിയാക്കൽ, ഏകദേശം 2,140 കോടി രൂപ ചെലവഴിച്ച് വികസിപ്പിച്ച വെങ്ങളം മുതൽ രാമനാട്ടുകര വരെയുള്ള കോഴിക്കോട് ബൈപാസിന്റെ ആറ് വരിയാക്കൽ എന്നീ പദ്ധതികളുടെ ഉദ്ഘാടനം ആണ് പ്രധാനമന്ത്രി നിർവഹിച്ചത്. കൂടാതെ പ്രധാനമന്ത്രി ഗ്രാം സഡക് യോജനയ്ക്ക് കീഴിൽ നിർമ്മിച്ച 23 ഗ്രാമീണ റോഡുകളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിച്ചു.
അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി പ്രകാരം പുനർവികസിപ്പിച്ച മൂന്ന് റെയിൽവേ സ്റ്റേഷനുകളുടെ ഉദ്ഘാടനവും പ്രധാനമന്ത്രിയും നിർവഹിച്ചു. ഷൊർണൂർ ജംഗ്ഷൻ, കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ, ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷൻ എന്നിവയാണ് അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി പ്രകാരം പുനർവികസിപ്പിച്ചത്. ഷൊർണൂർ-നിലമ്പൂർ റോഡ് റെയിൽവേ ലൈൻ വൈദ്യുതീകരണ പദ്ധതി പ്രധാനമന്ത്രി രാഷ്ട്രത്തിന് സമർപ്പിച്ചു. കൂടാതെ ഇന്ത്യയുടെ പുനരുപയോഗ ഊർജ്ജ ശേഷി ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, കൊല്ലം ജില്ലയിലെ വെസ്റ്റ് കല്ലടയിൽ 50 മെഗാവാട്ട് ഫ്ലോട്ടിംഗ് സോളാർ പദ്ധതിക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു.








