കേരളത്തിലെ രാഷ്ട്രീയ ചരിത്രം തിരുത്തിക്കുറിക്കാൻ എൻഡിഎയ്ക്ക് ഒരു അവസരം നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദശാബ്ദങ്ങളായി കേരളത്തെ പിന്നോട്ട് നയിക്കുന്ന ഇടത്-വലത് മുന്നണികളുടെ അവിശുദ്ധ കൂട്ടുകെട്ടിൽ നിന്ന് സംസ്ഥാനം മോചിതമാകേണ്ട സമയമാണിതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ വികസനത്തെയും സമാധാനത്തെയും തകർക്കുന്ന ‘ഹർത്താൽ മാഫിയ’യെ സംസ്ഥാനത്ത് നിന്ന് തുടച്ചുനീക്കുമെന്നും മോദി ഉറപ്പുനൽകി. വയനാട് മുൻ എംപി കൂടിയായ രാഹുൽ ഗാന്ധിയെ ‘കൂപമണ്ഡൂകം’ (പൊട്ടക്കിണറ്റിലെ തവള) എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, ദേശീയ താൽപ്പര്യങ്ങളില്ലാത്ത ഇടുങ്ങിയ ചിന്താഗതിക്കാരാണ് കേരളത്തെ ഭരിക്കുന്നതെന്നും കുറ്റപ്പെടുത്തി. കേരളത്തിന് പുതിയൊരു തുടക്കവും പുതിയൊരു ഭാവിയും ആവശ്യമായ കാലഘട്ടമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൃശൂരിലെയും തിരുവനന്തപുരത്തെയും ജനങ്ങൾ ബിജെപിയിൽ അർപ്പിച്ച വിശ്വാസം കേരളമൊന്നാകെ ഏറ്റെടുക്കാൻ പോകുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ബിജെപി കൈവരിച്ച നേട്ടങ്ങൾ ഇതിന്റെ സൂചനയാണ്. വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് രാജ്യം കുതിക്കുമ്പോൾ കേരളം മാത്രം ഈ വികസന കുതിപ്പിൽ നിന്ന് മാറിനിൽക്കരുത്. എൽഡിഎഫും യുഡിഎഫും ഡൽഹിയിൽ ഒന്നിച്ചും കേരളത്തിൽ വിരുദ്ധരായും അഭിനയിക്കുന്ന നാടകം ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു. കേരളത്തിലെ യുവാക്കളുടെ തൊഴിലവസരങ്ങളും സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രതയും തകർത്തത് ഈ മുന്നണികളാണ്. കേന്ദ്രം നൽകുന്ന വികസന പദ്ധതികൾ കേരളത്തിൽ നടപ്പിലാക്കാൻ ഈ അവിശുദ്ധ സഖ്യം തടസ്സം നിൽക്കുകയാണെന്നും മോദി ആരോപിച്ചു.
ഭാരതത്തിന്റെ സാംസ്കാരിക പൈതൃകവും ആധുനിക വികസനവും സമന്വയിക്കുന്ന സംസ്ഥാനമായി കേരളത്തെ മാറ്റാനാണ് എൻഡിഎ ലക്ഷ്യമിടുന്നത്. കേരളത്തിലെ ജനങ്ങൾ മാറ്റത്തിന് തയ്യാറെടുത്തു കഴിഞ്ഞു. വർഗീയ പ്രീണനവും അഴിമതിയും മുഖമുദ്രയാക്കിയ സർക്കാരുകളിൽ നിന്ന് മോചനം നേടാൻ എൻഡിഎയെ അധികാരത്തിലെത്തിക്കണം. ഹർത്താലുകളും അക്രമ രാഷ്ട്രീയവും ഇല്ലാത്ത, നിക്ഷേപ സൗഹൃദമായ ഒരു പുതിയ കേരളമാണ് തന്റെ സ്വപ്നമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. മോദി ഗ്യാരന്റിയിൽ വിശ്വസിക്കുന്ന മലയാളി ജനത ഇത്തവണ എൻഡിഎയ്ക്ക് ഒപ്പമുണ്ടാകുമെന്ന ആത്മവിശ്വാസത്തോടെയാണ് പ്രധാനമന്ത്രി തന്റെ വാക്കുകൾ അവസാനിപ്പിച്ചത്. കേരളത്തിലെ ബിജെപി പ്രവർത്തകർക്ക് വലിയ ആവേശമാണ് പ്രധാനമന്ത്രിയുടെ ഈ സന്ദർശനവും പ്രഖ്യാപനങ്ങളും നൽകിയിരിക്കുന്നത്.









