മസ്കറ്റ് : ഹോർമുസ് കടലിടുക്കിൽ തായ്ലൻഡ് ചരക്ക് കപ്പലിന് നേരെ ആക്രമണം. ചരക്ക് കപ്പലായ മെയ്‌റൂരി നരീ ആക്രമിക്കപ്പെടുകയും തീപിടിക്കുകയും ചെയ്തതായി തായ്ലൻഡ് സർക്കാർ സ്ഥിരീകരിച്ചു. ഒരു അജ്ഞാത വസ്തു കപ്പലിൽ ഇടിച്ചതിനെ തുടർന്നായിരുന്നു തീപിടുത്തം ഉണ്ടായത്. മേഖലയിൽ ആകെ മൂന്ന് വാണിജ്യ കപ്പലുകൾ ലക്ഷ്യമിട്ടതായി യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (യുകെഎംടിഒ) സ്ഥിരീകരിച്ചു.
ഒമാൻ തീരത്ത് നിന്ന് ഏകദേശം 11 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് ചരക്ക് കപ്പലിന് നേരെ ആക്രമണം നടന്നത്. തീപിടുത്തത്തെ തുടർന്ന് ചരക്ക് കപ്പൽ കത്തിനശിച്ചു. തായ്‌ലൻഡിൽ രജിസ്റ്റർ ചെയ്തതും ബാങ്കോക്ക് ആസ്ഥാനമായുള്ള പ്രഷ്യസ് ഷിപ്പിംഗിന്റെ ഉടമസ്ഥതയിലുള്ളതുമായ ഒരു വലിയ ബൾക്ക് കാരിയറായ മെയ്‌റൂരി നരീ എന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്. വൈകാതെ തന്നെ ആരംഭിച്ച ഒഴിപ്പിക്കൽ പ്രവർത്തനങ്ങളിൽ കപ്പലിൽ ഉണ്ടായിരുന്ന 22 ക്രൂ അംഗങ്ങളെയും രക്ഷിച്ചു.








