പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ വീടിനുമുകളിൽ മോർട്ടാർ ഷെൽ പതിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ ദാരുണമായി കൊല്ലപ്പെട്ടു. അഫ്ഗാൻ അതിർത്തിയോട് ചേർന്നുള്ള ഖൈബർ ജില്ലയിലെ തീരാ താഴ്വരയിലുള്ള സേരി കാണ്ഡാവോ പ്രദേശത്താണ് ബുധനാഴ്ച രാത്രി വൈകി ദുരന്തമുണ്ടായത്. അജ്ഞാത കേന്ദ്രത്തിൽ നിന്ന് തൊടുത്ത ഷെൽ ജനവാസ മേഖലയിൽ പതിക്കുകയായിരുന്നു. നിയാസ് ബാദ്ഷാ, അദ്ദേഹത്തിന്റെ രണ്ട് ആൺമക്കൾ, അനന്തരവൻ, പേരക്കുട്ടി എന്നിവരാണ് സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടത്. പ്രദേശത്ത് കനത്ത ഭീതിയും സംഘർഷാവസ്ഥയും നിലനിൽക്കുകയാണ്. സിവിലിയന്മാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും സംഭവത്തിൽ അടിയന്തര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പ്രാദേശിക നിവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം, അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തുന്ന ‘ഓപ്പറേഷൻ ഗസബ് ലിൽ ഹഖ്’ (Operation Ghazab lil-Haq) എന്ന സൈനിക നീക്കം അതിരൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 641 അഫ്ഗാൻ താലിബാൻ ഭീകരരെ വധിച്ചതായും എണ്ണൂറ്റിയമ്പതിലധികം പേർക്ക് പരിക്കേറ്റതായും പാക് സൈന്യം അവകാശപ്പെട്ടു. ഫെബ്രുവരി 26-ന് 2,611 കിലോമീറ്റർ നീളമുള്ള അതിർത്തിയിലെ 53 കേന്ദ്രങ്ങളിൽ അഫ്ഗാൻ ഭാഗത്തുനിന്ന് ആക്രമണം ഉണ്ടായതിനെത്തുടർന്നാണ് പാകിസ്ഥാൻ ഈ സൈനിക നടപടി ആരംഭിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ചരിത്രത്തിലെ ഏറ്റവും മോശമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. അതിർത്തി കടന്നുള്ള ഷെല്ലാക്രമണങ്ങളിൽ സാധാരണക്കാർ ബലിയാടാകുന്നത് മേഖലയിൽ വലിയ ജനരോഷത്തിന് കാരണമാകുന്നുണ്ട്.
അഫ്ഗാൻ താലിബാൻ ഭരണകൂടത്തിന്റെ പിന്തുണയോടെ പാക് താലിബാൻ (TTP) നടത്തുന്ന ആക്രമണങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് പാകിസ്ഥാൻ വ്യോമാക്രമണവും പീരങ്കി ആക്രമണവും ശക്തമാക്കിയിരിക്കുന്നത്. എന്നാൽ, പാക് സൈന്യം ജനവാസ മേഖലകളെ ലക്ഷ്യം വെക്കുന്നുവെന്ന ആരോപണവുമായി അഫ്ഗാൻ താലിബാനും രംഗത്തെത്തിയിട്ടുണ്ട്. അതിർത്തിയിലെ പല ഗ്രാമങ്ങളും ഇപ്പോൾ യുദ്ധക്കളത്തിന് സമാനമാണ്. തങ്ങളുടെ പൗരന്മാരുടെ ജീവന് ഭീഷണിയാകുന്ന നടപടികൾ അംഗീകരിക്കില്ലെന്ന് അഫ്ഗാൻ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. മേഖലയിലെ സമാധാനം പൂർണ്ണമായും തകർന്നതോടെ ആയിരക്കണക്കിന് കുടുംബങ്ങളാണ് വീടൊഴിഞ്ഞ് പലായനം ചെയ്യുന്നത്. ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രമായി മാറിയ പാക്-അഫ്ഗാൻ അതിർത്തിയിൽ വരും ദിവസങ്ങളിലും ഏറ്റുമുട്ടൽ തുടരാനാണ് സാധ്യത.












