പശ്ചിമേഷ്യൻ രാഷ്ട്രീയത്തെ മുൾമുനയിൽ നിർത്തി ഇറാൻ്റെ പുതിയ പരമാധികാരി മുജ്തബ ഖമേനിയുടെ ആരോഗ്യനിലയെക്കുറിച്ച് ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്. ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ആയത്തുള്ള അലി ഖമേനിയുടെ പിൻഗാമിയായി അധികാരമേറ്റ 56-കാരനായ മുജ്തബ ഖമേനി നിലവിൽ കോമയിലാണെന്നും അദ്ദേഹത്തിൻ്റെ ഒരു കാൽ മുറിച്ചുമാറ്റിയതായും ബ്രിട്ടീഷ് ടാബ്ലോയിഡായ ‘ദ സൺ’ റിപ്പോർട്ട് ചെയ്തു. ഫെബ്രുവരി 28-ന് പിതാവ് അലി ഖമേനി കൊല്ലപ്പെട്ട അതേ ആക്രമണത്തിലാണോ മുജ്തബയ്ക്കും പരിക്കേറ്റതെന്ന കാര്യത്തിൽ വ്യക്തതയില്ലെങ്കിലും, അദ്ദേഹം നിലവിൽ ഭരണകാര്യങ്ങളിൽ ഇടപെടാൻ കഴിയാത്ത അവസ്ഥയിലാണെന്നാണ് സൂചന. ടെഹ്‌റാനിലെ സീന യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ അതീവ രഹസ്യമായും കനത്ത സുരക്ഷയിലുമാണ് അദ്ദേഹത്തിൻ്റെ ചികിത്സ നടക്കുന്നത്.
മുജ്തബ ഖമേനിയുടെ ആമാശയത്തിനും കരളിനും ഗുരുതരമായ പരിക്കുകൾ ഏറ്റിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇറാന്റെ ആരോഗ്യ മന്ത്രിയും പ്രമുഖ ട്രോമ സർജനുമായ മുഹമ്മദ് റെസ സഫർഗന്ദിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് തീവ്രപരിചരണ വിഭാഗത്തിലെ ചികിത്സ. ആശുപത്രിയുടെ ഒരു ഭാഗം പൂർണ്ണമായും സൈന്യത്തിൻ്റെ നിയന്ത്രണത്തിലാണ്. അതേസമയം, രാജ്യത്ത് ഭരണസ്തംഭനമില്ലെന്ന് വരുത്തിത്തീർക്കാൻ ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ പരമാധികാരിയുടെ പേരിൽ പ്രസ്താവനകൾ പുറത്തുവിടുന്നുണ്ട്. ഹോർമുസ് കടലിടുക്ക് ഉപരോധിക്കുമെന്നും പിതാവിൻ്റെ രക്തത്തിന് പ്രതികാരം ചെയ്യുമെന്നും അറിയിച്ചുകൊണ്ടുള്ള മുജ്തബയുടെ സന്ദേശം വാർത്താ അവതാരകനാണ് വായിച്ചത്. എന്നാൽ നേരിട്ടുള്ള ദൃശ്യങ്ങളോ ശബ്ദ സന്ദേശമോ പുറത്തുവിടാത്തത് റിപ്പോർട്ടുകളെ ശരിവെക്കുന്നതാണെന്ന് നിരീക്ഷകർ കരുതുന്നു.
നേതാവ് ചികിത്സയിലാണെങ്കിലും ഇറാൻ്റെ സൈനിക നടപടികൾക്കും യുദ്ധതന്ത്രങ്ങൾക്കും മാറ്റമില്ലെന്നത് ലോകത്തെ അത്ഭുതപ്പെടുത്തുന്നുണ്ട്. അലി ഖമേനി രൂപപ്പെടുത്തിയെടുത്ത ഭരണസംവിധാനം ഒരു ‘പ്രേതഭരണകൂടത്തെ’പ്പോലെ (Ghost System) പ്രവർത്തിക്കാൻ ശേഷിയുള്ളതാണെന്ന് ഇറാനിയൻ രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. നേതാവിന്റെ നേരിട്ടുള്ള ഉത്തരവുകൾ ഇല്ലാതെ തന്നെ മിസൈലുകളും ഡ്രോണുകളും തൊടുക്കാൻ ഇറാൻ സൈന്യത്തിന് കഴിയുന്നു എന്നത് ഇതിൻ്റെ തെളിവാണ്. ഇന്റർനെറ്റ് നിയന്ത്രണങ്ങളും കർശനമായ സെൻസർഷിപ്പും കാരണം ഇറാന്റെ ഉള്ളിൽ നിന്നുള്ള കൃത്യമായ വിവരങ്ങൾ പുറത്തെത്തുന്നില്ല. എങ്കിലും, മുജ്തബ ഖമേനിയുടെ ആരോഗ്യനില വഷളായാൽ ഇറാന്റെ തലപ്പത്ത് വീണ്ടും അധികാര തർക്കങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.












