പാകിസ്ഥാൻ സൂപ്പർ ലീഗിനെ ഞെട്ടിച്ച് ഇന്ത്യൻ പ്രീമിയർ ലീഗിൽ ചേരാൻ തീരുമാനിച്ച സിംബാബ്‌വെ പേസർ ബ്ലെസിംഗ് മുസറബാനിക്കെതിരെ നിയമനടപടിക്കൊരുങ്ങി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് . ഐ.പി.എൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഭാഗമാകാൻ പി.എസ്.എൽ കരാർ താരം ഏകപക്ഷീയമായി റദ്ദാക്കിയതാണ് പാകിസ്ഥാനെ പ്രകോപിപ്പിച്ചത്.
മാർച്ച് 26-ന് ആരംഭിക്കുന്ന പി.എസ്.എൽ 11-ാം സീസണിൽ ഇസ്‌ലാമാബാദ് യുണൈറ്റഡ് താരമായിരുന്നു മുസറബാനി. 1.1 കോടി പാകിസ്ഥാൻ രൂപയ്ക്കാണ് താരത്തെ ടീം സ്വന്തമാക്കിയത്. എന്നാൽ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ നിന്ന് വിളി വന്നതോടെ പാകിസ്ഥാനിലെ കരാർ ഉപേക്ഷിക്കാൻ താരം തീരുമാനിക്കുകയായിരുന്നു. ബി.സി.സി.ഐയുടെ നിർദ്ദേശപ്രകാരം കെ.കെ.ആർ ഒഴിവാക്കിയ മുസ്തഫിസുർ റഹ്മാന് പകരക്കാരനായാണ് മുസറബാനി ഐ.പി.എല്ലിലെത്തുന്നത്.
താരത്തിന്റെ പിന്മാറ്റം പി.എസ്.എൽ അധികൃതരെ ചൊടിപ്പിച്ചിട്ടുണ്ട്. അവസാന നിമിഷം കരാർ ലംഘിച്ചതിന് നിയമനടപടി സ്വീകരിക്കാനാണ് പി.സി.ബിയുടെ നീക്കം. കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കൻ താരം കോർബിൻ ബോഷ് ഇത്തരത്തിൽ പി.എസ്.എൽ ഉപേക്ഷിച്ച് മുംബൈ ഇന്ത്യൻസിൽ ചേർന്നപ്പോൾ പാകിസ്ഥാൻ അദ്ദേഹത്തിന് ഒരു വർഷത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു. മുസറബാനിക്കും സമാനമായ ശിക്ഷ ലഭിക്കാൻ സാധ്യതയുണ്ട്.
2026-ലെ ടി20 ലോകകപ്പിൽ സിംബാബ്‌വെയ്ക്കായി നടത്തിയ തകർപ്പൻ പ്രകടനമാണ് മുസറബാനിയെ കെ.കെ.ആറിലെത്തിച്ചത്. ലോകകപ്പിൽ 13 വിക്കറ്റുകൾ നേടി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയവരിൽ മൂന്നാമനായി.












