ന്യൂഡൽഹി : ഇന്ത്യൻ കപ്പലുകൾ ആയ ശിവാലികും നന്ദാദേവിയും സുരക്ഷിതമായി ഹോർമുസ് കടലിടുക്ക് മുറിച്ചുകടന്നു. ദ്രവീകൃത പെട്രോളിയം വാതകം (എൽപിജി) വഹിച്ചുകൊണ്ട് ഇന്ത്യയിലേക്ക് വരുന്നതിനിടെ കഴിഞ്ഞ രണ്ടാഴ്ചയായി പശ്ചിമേഷ്യൻ സംഘർഷം കാരണം ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുകയായിരുന്നു ഈ കപ്പലുകൾ. ഇന്ത്യയും ഇറാനും തമ്മിൽ നടന്ന നയതന്ത്ര ചർച്ചയ്ക്ക് പിന്നാലെയാണ് ഇന്ത്യൻ കപ്പലുകൾക്ക് ഹോർമുസ് കടലിടുക്ക് മുറിച്ചു കടക്കാൻ അനുമതി ലഭിച്ചത്.
രണ്ട് കപ്പലുകളും ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി കടന്നതായും തിങ്കളാഴ്ചയോടെ ഇന്ത്യയിലെത്തുമെന്നും കേന്ദ്രസർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഏകദേശം 92,700 മെട്രിക് ടൺ എൽപിജി ആണ് ഈ കപ്പലുകളിൽ ഉള്ളതെന്ന് തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയത്തിലെ സ്പെഷ്യൽ സെക്രട്ടറി രാജേഷ് കുമാർ അറിയിച്ചു. മാർച്ച് 16, 17 ദിവസങ്ങളിലായി രണ്ട് കപ്പലുകളും ഇന്ത്യയിൽ എത്തിച്ചേരും. ഒരു കപ്പൽ മുന്ദ്ര തുറമുഖത്തും മറ്റൊരു കപ്പൽ കാണ്ട്ല തുറമുഖത്തും ആയിരിക്കും എത്തിച്ചേരുക എന്നും തുറമുഖ-ഷിപ്പിംഗ് മന്ത്രാലയം അറിയിച്ചു.
22 ഇന്ത്യൻ പതാകയുള്ള കപ്പലുകൾ കൂടി പേർഷ്യൻ ഗൾഫിൽ അവശേഷിക്കുന്നുണ്ട്. 611 നാവികരാണ് ഈ കപ്പലുകളിൽ കുടുങ്ങിക്കിടക്കുന്നത്. നിലവിൽ എല്ലാ ഇന്ത്യൻ നാവികരും സുരക്ഷിതരാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.









