സൗദി അറേബ്യയിലെ പ്രധാന സൈനിക താവളമായ പ്രിൻസ് സുൽത്താൻ എയർ ബേസിന് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തി.ഈ ആക്രമണത്തിൽ അമേരിക്കൻ വ്യോമസേനയുടെ അഞ്ച് റീഫ്യൂയിലിംഗ് വിമാനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. വിമാനങ്ങൾ പൂർണ്ണമായും തകർന്നിട്ടില്ലെന്നും അവ അറ്റകുറ്റപ്പണി നടത്തി വരികയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഈ പ്രത്യേക ആക്രമണത്തിൽ ആർക്കും ജീവഹാനി സംഭവിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അമേരിക്കൻ സൈനികർ വൻതോതിൽ തമ്പടിച്ചിരിക്കുന്ന ഇടമാണ് ഈ ബേസ്. അവിടെയുള്ള വിമാനങ്ങളെ ലക്ഷ്യം വെച്ചത് അമേരിക്കൻ വ്യോമ നീക്കങ്ങളെ തടസ്സപ്പെടുത്താനുള്ള ഇറാന്റെ ശ്രമമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.
കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായി.വിമാനത്താവളത്തിലെ റഡാർ സിസ്റ്റത്തെയാണ് ഡ്രോണുകൾ പ്രധാനമായും ലക്ഷ്യം വെച്ചത്. റഡാറുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി കുവൈറ്റ് സിവിൽ ഏവിയേഷൻ അതോറിറ്റി സ്ഥിരീകരിച്ചു. മുൻപ് നടന്ന ആക്രമണങ്ങളിൽ വിമാനത്താവളത്തിലെ ഇന്ധന സംഭരണ ടാങ്കുകൾക്ക് തീപിടിച്ചിരുന്നു.
കുവൈറ്റ് സൈന്യം പല ഡ്രോണുകളെയും വെടിവെച്ചിട്ടുണ്ടെങ്കിലും, ചിലത് വിമാനത്താവള പരിസരത്ത് പതിച്ച് നാശനഷ്ടങ്ങൾ ഉണ്ടാക്കി. യാത്രക്കാർക്കോ വിമാനത്താവള ജീവനക്കാർക്കോ പരിക്കേറ്റിട്ടില്ല.അമേരിക്കൻ സൈനിക താവളങ്ങൾക്കും സഖ്യകക്ഷികൾക്കും സൗകര്യം ഒരുക്കുന്ന രാജ്യങ്ങളെ ലക്ഷ്യം വെക്കുമെന്ന് ഇറാൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. തങ്ങൾക്കെതിരെ അമേരിക്ക നടത്തുന്ന വ്യോമാക്രമണങ്ങൾ ഇത്തരം താവളങ്ങളിൽ നിന്നാണ് പുറപ്പെടുന്നതെന്നാണ് ഇറാന്റെ ആരോപണം.









