ശബരിമല ധർമ്മശാസ്താവിനെയും കോടിക്കണക്കിന് അയ്യപ്പ ഭക്തരുടെ വിശ്വാസത്തെയും അങ്ങേയറ്റം അപകീർത്തിപ്പെടുത്തുന്ന പരാമർശവുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായ എം.എം മണി വീണ്ടും രംഗത്ത്. “അയ്യപ്പനെ പ്രസവിച്ചത് സ്ത്രീയാണ്, ഛർദ്ദിച്ചതൊന്നുമല്ലല്ലോ എന്നിട്ടാണോ ശബരിമലയിൽ സ്ത്രീകളെ കയറ്റാത്തത്?” എന്ന മണിയുടെ അധിക്ഷേപകരമായ ചോദ്യമാണ് ഇപ്പോൾ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.എംഎം മണിയെ സ്ത്രീ പ്രസവിച്ചതാ, അമ്മ പ്രസവിച്ചതാ.. ഈ രാജ്യത്ത് എല്ലാവരും ജനിച്ചത് അങ്ങനാ. അച്ഛനും അമ്മയും ഇണചേർന്നിട്ട്,അമ്മമാർ പ്രസവിച്ച് ഉണ്ടായതാ. അയ്യപ്പനും അങ്ങനെ ഉണ്ടായതാ. പിന്നെ സ്ത്രീയെ നിരോധിക്കുന്നതിൽ എന്ത് കാര്യം. എനിക്കതിൻ്റെ യുക്തി മനസിലാവുന്നില്ല. എല്ലാ കാര്യത്തിലും സ്ത്രീ വേണം പിന്നെ എന്തിനെന്ന് അദ്ദേഹം ചോദിച്ചു.ഹൈന്ദവ വിശ്വാസങ്ങളെയും ശബരിമലയിലെ ആചാരങ്ങളെയും നിരന്തരം പരിഹസിക്കുന്ന മണിയുടെ ശൈലിക്കെതിരെ വിശ്വാസികൾക്കിടയിൽ വലിയ തോതിലുള്ള പ്രതിഷേധമാണ് ഇരമ്പുന്നത്.
ശബരിമലയിലെ നൈഷ്ഠിക ബ്രഹ്മചര്യ സങ്കൽപ്പത്തെയും വർഷങ്ങളായി തുടരുന്ന ആചാരങ്ങളെയും തികച്ചും തരംതാണ ഭാഷയിൽ പരിഹസിച്ച മണി, സ്ത്രീവിരുദ്ധതയാണ് അവിടെ നടക്കുന്നതെന്ന രീതിയിലാണ് സംസാരിച്ചത്. ആചാരങ്ങളെ അവിശ്വാസം കൊണ്ട് അളക്കാൻ ശ്രമിക്കുന്ന മണിയുടെ നിലപാട് ഭക്തരുടെ വികാരങ്ങളെ മുറിപ്പെടുത്തുന്നതാണെന്ന് ഹിന്ദു സംഘടനകൾ കുറ്റപ്പെടുത്തി. മുൻപും ശബരിമല യുവതി പ്രവേശന വിഷയത്തിൽ പ്രകോപനപരമായ പ്രസ്താവനകൾ നടത്തിയിട്ടുള്ള മണി, തിരഞ്ഞെടുപ്പ് അടുത്ത വേളയിൽ വീണ്ടും ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ബോധപൂർവമായ വർഗീയ ധ്രുവീകരണത്തിനാണെന്ന ആരോപണവും ശക്തമാണ്. വിശ്വാസികളെയും ക്ഷേത്ര ആചാരങ്ങളെയും പച്ചയായി അധിക്ഷേപിക്കുന്ന മണിയുടെ ശൈലി കമ്മ്യൂണിസ്റ്റ് ധാർഷ്ട്യത്തിന്റെ അടയാളമാണെന്നാണ് ഉയരുന്ന വിമർശനം.
അശ്ലീലച്ചുവയുള്ളതും പരിഹാസം നിറഞ്ഞതുമായ മണിയുടെ പ്രസംഗത്തിനെതിരെ സൈബർ ഇടങ്ങളിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്. ‘മണിയാശാൻ’ എന്ന ലേബലിൽ എന്ത് അസംബന്ധവും വിളിച്ചുപറയാമെന്ന നിലപാട് അംഗീകരിക്കാനാവില്ലെന്ന് ഭക്തർ പറയുന്നു. അയ്യപ്പ സ്വാമിയുടെ ജനനത്തെയും ശബരിമലയിലെ വിശ്വാസത്തെയും കൂട്ടിയിണക്കി മണി നടത്തിയ പ്രസ്താവനയ്ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.











