വാഷിംഗ്ടൺ : ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാൻ സഹായിക്കുന്നതിനായി ചൈനയ്ക്ക് മേൽ സമ്മർദ്ദവുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഹോർമുസ് വീണ്ടും തുറക്കേണ്ടത് അമേരിക്കയെക്കാൾ കൂടുതൽ ചൈനയുടെ ആവശ്യമാണെന്നും സൂചിപ്പിച്ചു. ഈ വിഷയത്തിൽ ചൈന സഹായിച്ചില്ലെങ്കിൽ ബീജിംഗ് ഉച്ചകോടി വൈകാൻ സാധ്യതയുണ്ടെന്നും യുഎസ് പ്രസിഡണ്ട് വ്യക്തമാക്കി.
ഹോർമുസ് കടലിടുക്ക് സുരക്ഷിതമാക്കുന്നതിൽ മറ്റ് രാജ്യങ്ങൾ സഹകരിക്കണമെന്നും യുദ്ധക്കപ്പലുകൾ അയക്കണമെന്നും ട്രംപ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഈ ആവശ്യവുമായി സഹകരിക്കാതിരുന്നതോടെയാണ് പുതിയ സമ്മർദ്ദവുമായി ട്രംപ് രംഗത്തെത്തിയിരിക്കുന്നത്. “ഹോർമുസ് കടലിടുക്ക് സുരക്ഷിതമാക്കുന്നത് അമേരിക്ക ചെയ്യേണ്ട ഒരു ജോലിയല്ല, മറിച്ച് ഈ പാതയെ ആശ്രയിക്കുന്ന രാജ്യങ്ങളാണ് അത് ചെയ്യേണ്ടത്. ചൈന അവരുടെ എണ്ണയുടെ 90% ഈ കടലിടുക്ക് വഴിയാണ്. അതിനാൽ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കേണ്ടത് ഞങ്ങളെക്കാൾ കൂടുതൽ ചൈനയുടെ ആവശ്യമാണ്,” എന്ന് ട്രംപ് സൂചിപ്പിച്ചു.
പിന്തുണ ലഭിച്ചാലും ഇല്ലെങ്കിലും, കടലിടുക്ക് സുരക്ഷിതമാക്കുന്നതിൽ യുഎസ് തങ്ങളുടെ പങ്ക് വഹിക്കുമെന്നും ട്രംപ് അറിയിച്ചു. “പ്രാദേശിക സ്ഥിരത നിലനിർത്തുന്നതിന് ഒരു യുദ്ധത്തിന് മുമ്പ് തന്ത്രപരമായ തയ്യാറെടുപ്പുകൾ പൂർത്തിയാക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. ഇറാൻ സൈനികമായി ദുർബലമാണെങ്കിലും തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ സമർത്ഥരാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഇപ്പോൾ ഇറാന്റെ പുതിയ ആയുധമായി മാറിയിരിക്കുന്നു, അത് അവരുടെ ദുർബലമായ സൈനിക സ്ഥാനം മറയ്ക്കാനും അവരുടെ ശക്തി തെറ്റായി പ്രദർശിപ്പിക്കാനും ഉപയോഗിക്കുന്നു,” എന്നും ട്രംപ് കൂട്ടിച്ചേർത്തു.








