അബുദാബി : പശ്ചിമേഷ്യൻ സംഘർഷം 18 ദിവസങ്ങൾ പിന്നിടുമ്പോഴും അശാന്തമായി ഗൾഫ് രാജ്യങ്ങൾ. ഇന്നും യുഎഇ ലക്ഷ്യമാക്കി ഇറാൻ മിസൈൽ ആക്രമണങ്ങൾ നടത്തി. ചൊവ്വാഴ്ച രാവിലെ യുണൈറ്റഡ് അറബ് എമിറേറ്റ്സ് തലസ്ഥാനമായ അബുദാബിയിൽ നടന്ന മിസൈൽ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പാകിസ്താൻ പൗരനാണ് കൊല്ലപ്പെട്ട വ്യക്തിയെന്ന് തിരിച്ചറിഞ്ഞു.
ബാനി യാസ് പ്രദേശത്ത് വെച്ച് വ്യോമ പ്രതിരോധ സംവിധാനം ബാലിസ്റ്റിക് മിസൈൽ തടഞ്ഞതിനെ തുടർന്ന് അവശിഷ്ടങ്ങൾ തെറിച്ചുവീണാണ് പാകിസ്താൻ പൗരൻ മരിച്ചതെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു. ഇതോടെ, സംഘർഷം ആരംഭിച്ചതിനുശേഷം യുണൈറ്റഡ് അറബ് എമിറേറ്റുകളിൽ മരിച്ചവരുടെ എണ്ണം എട്ട് ആയി ഉയർന്നു. കൊല്ലപ്പെട്ടവരിൽ രണ്ട് സൈനികരും ഉൾപ്പെടുന്നു.
അതേസമയം, ദുബായിലെ താമസക്കാർക്ക് ചൊവ്വാഴ്ച പുലർച്ചെ മിസൈൽ ആക്രമണ മുന്നറിയിപ്പുകൾ ലഭിച്ചു, തുടർന്ന് കുറഞ്ഞത് മൂന്ന് സ്ഫോടനങ്ങളെങ്കിലും ഉണ്ടായതായി എഎഫ്‌പി റിപ്പോർട്ട് ചെയ്തു.








