പശ്ചിമേഷ്യൻ രാഷ്ട്രീയത്തെ മുൾമുനയിൽ നിർത്തി ഇറാൻ ഭരണകൂടത്തിനുള്ളിൽ അധികാര തർക്കവും ആഭ്യന്തര കലഹവും രൂക്ഷമാകുന്നു. വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയെ പുറത്താക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനും പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബഫും നീക്കം തുടങ്ങിയതായാണ് റിപ്പോർട്ടുകൾ. അമേരിക്കയുമായി നടത്തുന്ന നിർണ്ണായക ചർച്ചകളിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ നോക്കുകുത്തിയാക്കി വിപ്ലവ ഗാർഡ് (IRGC) കമാൻഡർ അഹമ്മദ് വാഹിദിയുമായി അരാഗ്ചി അവിശുദ്ധ സഖ്യമുണ്ടാക്കിയെന്ന ഗുരുതര ആരോപണമാണ് ഉയർന്നിരിക്കുന്നത്.
രാജ്യത്തിന്റെ വിദേശകാര്യ നയങ്ങൾ നടപ്പിലാക്കേണ്ട മന്ത്രി സൈനിക മേധാവിയുടെ സഹായിയെപ്പോലെ പെരുമാറുന്നുവെന്നാണ് പ്രസിഡന്റിന്റെ പരാതി. കഴിഞ്ഞ രണ്ടാഴ്ചയായി പ്രസിഡന്റിനെ അറിയിക്കാതെ അരാഗ്ചി വാഹിദിയുമായി ചേർന്ന് രഹസ്യ നീക്കങ്ങൾ നടത്തിയെന്നും ഇത് ഭരണകൂടത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുക്കുന്നതിന് തുല്യമാണെന്നും പെസഷ്കിയാൻ അടുത്ത വൃത്തങ്ങളോട് വ്യക്തമാക്കി.
അമേരിക്കയുമായുള്ള ചർച്ചകളിൽ ഇറാൻ സ്വീകരിക്കേണ്ട നിലപാടുകളെ ചൊല്ലിയുള്ള ഭിന്നതയാണ് ഇപ്പോൾ മറനീക്കി പുറത്തുവരുന്നത്. യുദ്ധം അവസാനിപ്പിക്കുന്നതിനും ഉപരോധങ്ങൾ നീക്കുന്നതിനുമായി നടത്തുന്ന ചർച്ചകളിൽ ഇറാന്റെ ആണവ പദ്ധതികൾ കൂടി ഉൾപ്പെടുത്തണമോ എന്ന കാര്യത്തിൽ ഭരണകൂടവും സൈന്യവും രണ്ട് തട്ടിലാണ്. യുദ്ധകാല സാഹചര്യമായതിനാൽ പ്രധാന തസ്തികകളിലെ നിയമനങ്ങൾ സൈന്യം നേരിട്ട് നടത്തുമെന്ന് വാഹിദി പ്രഖ്യാപിച്ചതും പ്രസിഡന്റിനെ പ്രകോപിപ്പിച്ചു.
നേരത്തെ ഇസ്ലാമാബാദിൽ നടന്ന ചർച്ചകളിൽ ആണവ വിഷയങ്ങൾ ഉൾപ്പെടുത്താൻ ശ്രമിച്ചതിന് സ്പീക്കർ ഗാലിബഫിനെ ശാസിച്ചിരുന്നു. ഇതിനുപിന്നാലെ അദ്ദേഹം ചർച്ചാ സംഘത്തിന്റെ തലപ്പത്തുനിന്ന് രാജിവെച്ചു. ഈ അവസരം മുതലെടുത്ത് അരാഗ്ചി ചർച്ചകളുടെ നിയന്ത്രണം ഏറ്റെടുക്കാൻ ശ്രമിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഏപ്രിൽ 24-ന് അരാഗ്ചി ഏകപക്ഷീയമായി പാകിസ്ഥാൻ അധികൃതർക്ക് സമർപ്പിച്ച നിർദ്ദേശങ്ങൾ അമേരിക്കൻ പ്രസിഡന്റ് തള്ളിയത് ഇറാൻ നയതന്ത്രത്തിന് വലിയ തിരിച്ചടിയായി. ഭരണകൂടവും സൈന്യവും തമ്മിലുള്ള ഈ അധികാര വടംവലി ഇറാന്റെ രാഷ്ട്രീയ ഭാവി തന്നെ അനിശ്ചിതത്വത്തിലാക്കിയിരിക്കുകയാണ്.












