ഐപിഎൽ 2026-ൽ കളിക്കളത്തിലേക്ക് മടങ്ങിയെത്താൻ തയ്യാറെടുത്ത് ചെന്നൈ സൂപ്പർ കിംഗ്‌സ് ഇതിഹാസം എം.എസ് ധോണി. പരിക്കിനെ തുടർന്ന് ഈ സീസണിൽ ഇതുവരെ കളിക്കാനിറങ്ങാതിരുന്ന താരം, പരിശീലന സെഷനിൽ പാഡണിഞ്ഞ് നിൽക്കുന്നതിന്റെ ദൃശ്യങ്ങൾ സിഎസ്‌കെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ഇത് ധോണിയുടെ പെട്ടെന്നുള്ള മടങ്ങിവരവിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.
മെയ് 1-ന് മുംബൈ ഇന്ത്യൻസിനെതിരായ ചെന്നൈയുടെ ഹോം മത്സരത്തിന് മുന്നോടിയായി ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് പൂർണ്ണ സജ്ജനായി ധോണി പരിശീലനത്തിനെത്തിയത്. ഇതിനിടെ മുൻ ഇന്ത്യൻ സഹതാരവും ഇപ്പോഴത്തെ മുംബൈ ക്യാപ്റ്റനുമായ ഹാർദിക് പാണ്ഡ്യയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. മുംബൈയുടെ പരിശീലന സെഷനിടെ പരസ്പരം കെട്ടിപ്പിടിച്ചാണ് ഇരുവരും സ്നേഹം പങ്കിട്ടത്.
തന്റെ ബാറ്റ് ധോണിക്ക് നൽകി ഹാർദിക് അഭിപ്രായം ചോദിക്കുന്നതും, ധോണി അതിന് മറുപടി നൽകുന്നതും വീഡിയോയിലുണ്ട്. സിഎസ്‌കെ പങ്കുവെച്ച മറ്റൊരു വീഡിയോയിൽ, നെറ്റ്സിൽ ധോണിയുടെ ബാറ്റിംഗ് കണ്ട് പുറത്തുനിൽക്കുന്ന ഹാർദിക് പാണ്ഡ്യ “മഹി ഭായ് ലവ് യു ഡാർലിംഗ്, ബൈ ബൈ” എന്ന് പറയുന്നതും കേൾക്കാം. കാൽവണ്ണയ്ക്കേറ്റ പരിക്കിനെ തുടർന്നാണ് ടൂർണമെന്റിന്റെ ആദ്യ പകുതി ധോണിക്ക് നഷ്ടമായതെങ്കിലും, ഇപ്പോൾ പരിശീലന ഗ്രൗണ്ടിൽ അദ്ദേഹം സജീവമാണ്.
ഈ സീസണിൽ ഇരു ടീമുകളും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. എട്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ പോയിന്റ് പട്ടികയിൽ ഏറ്റവും താഴെയാണ് മുംബൈയുടെ സ്ഥാനം. ആറാം സ്ഥാനത്തുള്ള ചെന്നൈയുടെ അവസ്ഥയും അത്ര സുരക്ഷിതമല്ല. പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്താൻ ഇരു ടീമുകൾക്കും ഇനിയുള്ള മത്സരങ്ങളിൽ വിജയം അനിവാര്യമാണ്.
രോഹിത് ശർമ്മയുടെയും ധോണിയുടെയും പരിക്കുകൾ ടീമുകളെ വലയ്ക്കുന്നുണ്ട്. പുതിയ ക്യാപ്റ്റന്മാരായ ഹാർദിക് പാണ്ഡ്യയ്ക്കും റുതുരാജ് ഗെയ്‌ക്‌വാദിനും ഇതുവരെ ടീമിൽ സ്ഥിരത കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ല. നിരന്തരം പ്ലേയിംഗ് ഇലവനിൽ മാറ്റങ്ങൾ വരുത്തുന്നതും ഇരു ടീമുകളുടെയും ആശയക്കുഴപ്പം വ്യക്തമാക്കുന്നു. മുംബൈ ഇതിനോടകം 22 കളിക്കാരെ ഉപയോഗിച്ചപ്പോൾ ചെന്നൈ 19 കളിക്കാരെ പരീക്ഷിച്ചു കഴിഞ്ഞു. ഇംപാക്ട് പ്ലെയർ റൂൾ ഉപയോഗിക്കുന്നതിലെ തന്ത്രപരമായ പിഴവുകളും ഇരുവർക്കും തിരിച്ചടിയാകുന്നുണ്ട്.
എന്തായാലും, ഐപിഎല്ലിലെ ‘എൽ ക്ലാസിക്കോ’ എന്നറിയപ്പെടുന്ന സിഎസ്‌കെ-മുംബൈ പോരാട്ടത്തിന് കളമൊരുങ്ങുമ്പോൾ, ധോണിയുടെ മടങ്ങിവരവ് ചെന്നൈ ക്യാമ്പിനും ആരാധകർക്കും പുതിയൊരു ഉണർവ് നൽകുമെന്ന കാര്യത്തിൽ സംശയമില്ല.












