വെടിനിർത്തലിന്റെ മറവിൽ ഇറാൻ വൻതോതിൽ ആയുധങ്ങൾ സമാഹരിക്കുന്നതായി രഹസ്യാന്വേഷണ റിപ്പോർട്ട്. യുഎസ്-ഇസ്രായേൽ വ്യോമാക്രമണങ്ങളിൽ നിന്ന് രക്ഷിക്കാനായി ഭൂമിക്കടിയിലെ രഹസ്യ കേന്ദ്രങ്ങളിൽ ഒളിപ്പിച്ചുവെച്ച ഡ്രോണുകളും മിസൈലുകളും ഇറാൻ തിരിച്ചുപിടിക്കുന്നതായാണ് എൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. തകർന്നടിഞ്ഞ സൈനിക താവളങ്ങളിലെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും ആയുധങ്ങൾ വീണ്ടെടുക്കാനുള്ള നീക്കം ഇറാൻ ഊർജ്ജിതമാക്കിയിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും സൈനിക നടപടിക്ക് ഉത്തരവിട്ടാൽ അതിനെ ശക്തമായി നേരിടാൻ ഇറാൻ ഒരുങ്ങുന്നതായാണ് സൂചന. ഇറാന്റെ ഓരോ നീക്കങ്ങളും അമേരിക്കൻ പ്രതിരോധ വകുപ്പ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.
“നിങ്ങൾ തകർന്നടിഞ്ഞ കേന്ദ്രങ്ങളിൽ നിന്ന് ആയുധങ്ങൾ കുഴിച്ചെടുക്കുകയാണെന്ന് ഞങ്ങൾക്ക് അറിയാം. എന്നാൽ നിങ്ങൾ കുഴിച്ചെടുക്കുമ്പോൾ ഞങ്ങൾ കൂടുതൽ കരുത്തരാകുകയാണ്,” എന്ന് അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് കഴിഞ്ഞ ദിവസം പെന്റഗണിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാന്റെ പക്കൽ പുതിയ മിസൈലുകൾ നിർമ്മിക്കാനുള്ള ശേഷി നഷ്ടപ്പെട്ടുവെന്നും നിലവിലുള്ളവ പുറത്തെടുക്കുക മാത്രമാണ് അവർ ചെയ്യുന്നതെന്നും അദ്ദേഹം പരിഹസിച്ചു. എന്നാൽ ഇറാന്റെ സൈനിക ശേഷി പൂർണ്ണമായും തകർന്നു എന്ന വൈറ്റ് ഹൗസ് വാദങ്ങളെ തള്ളുന്നതാണ് അമേരിക്കൻ ഇന്റലിജൻസ് ഏജൻസികളുടെ പുതിയ വിലയിരുത്തൽ. ഇറാന്റെ പക്കൽ ഇപ്പോഴും വൻതോതിൽ ബാലിസ്റ്റിക് മിസൈലുകളും പകുതിയിലധികം വ്യോമ-നാവിക സേനാ ആസ്തികളും സുരക്ഷിതമായിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
അതേസമയം, നയതന്ത്ര തലത്തിൽ പാകിസ്ഥാൻ വഴി ഇറാൻ സമർപ്പിച്ച പുതിയ സമാധാന നിർദ്ദേശം ട്രംപ് തള്ളിയത് സ്ഥിതിഗതികൾ സങ്കീർണ്ണമാക്കിയിരിക്കുകയാണ്. നിലവിലെ നിർദ്ദേശങ്ങളിൽ താൻ സംതൃപ്തനല്ലെന്നാണ് ട്രംപ് വ്യക്തമാക്കിയത്. ഹോർമുസ് കടലിടുക്കിൽ ഇറാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് മറുപടിയായി ഇറാനിയൻ തുറമുഖങ്ങളിൽ അമേരിക്കയും ഉപരോധം ശക്തമാക്കിയിട്ടുണ്ട്. എണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തിൽ മാസങ്ങൾ നീളുന്ന ഒരു പ്രതിസന്ധിക്ക് തയ്യാറെടുക്കാൻ ട്രംപ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായി വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്യുന്നു. സമാധാന ചർച്ചകൾ വഴിമുട്ടുകയും ഇറാൻ ആയുധങ്ങൾ പുറത്തെടുക്കുകയും ചെയ്യുന്നത് പശ്ചിമേഷ്യയെ വീണ്ടും ഒരു വൻ യുദ്ധത്തിന്റെ വക്കിലെത്തിച്ചിരിക്കുകയാണ്.












