ഭുവനേശ്വർ : രാജ്യസഭാ തിരഞ്ഞെടുപ്പിലെ ക്രോസ് വോട്ടിംഗിനെതിരെ രൂക്ഷ പ്രതികരണവുമായി ഒഡീഷ കോൺഗ്രസ്. ഒഡീഷയിലെ ആദ്യ വനിത എംഎൽഎ ആയ സോഫിയ ഫിർദൗസിനെതിരെ കടുത്ത ഭാഷയിലുള്ള അധിക്ഷേപ പരാമർശങ്ങളാണ് കോൺഗ്രസ് നേതാക്കൾ നടത്തിയത്. ‘ലജ്ജയില്ലാത്ത മുസ്ലിം’ എന്നും ‘സ്വയം ബിജെപിക്ക് വിറ്റു’ എന്നും സോഫിയ ഫിർദൗസിനെ കോൺഗ്രസ് അധിക്ഷേപിച്ചു. ‘ഭാരതീയ ജനതാ പാർട്ടിയുമായി ചേർന്ന് പണത്തിനായി നിങ്ങൾ നിങ്ങളുടെ മാനം വിൽക്കുകയാണോ? നിങ്ങൾക്ക് നാണമില്ലേ’ എന്ന് കോൺഗ്രസ് എംപി ഇമ്രാൻ മസൂദും സോഫിയയെ അധിക്ഷേപിച്ചു.
35 കാരിയായ സോഫിയ ഫിർദൗസ് ഒഡീഷയിലെ ഒരു രാഷ്ട്രീയ കുടുംബത്തിൽ നിന്നുള്ള വ്യക്തി കൂടിയാണ്. ബരാബതി-കട്ടക്കിന്റെ എംഎൽഎ ആയിരുന്ന മുഹമ്മദ് മോക്വിമിന്റെ മകളാണ് സോഫിയ ഫിർദൗസ്. ഭുവനേശ്വറിലെ കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ടെക്നോളജിയിൽ (കെഐഐടി) നിന്ന് ബിടെക് പൂർത്തിയാക്കിയ സോഫിയ ഫിർദൗസ് ഒരു സിവിൽ എഞ്ചിനീയറാണ്. ബാംഗ്ലൂരിലെ ഐഐഎമ്മിൽ നിന്ന് ഉപരിപഠനവും പൂർത്തിയാക്കി. 2024 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയെ 8,100 വോട്ടുകളുടെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തി കൊണ്ടാണ് സോഫിയ ഒഡീഷ നിയമസഭയിലേക്ക് എത്തിയിരുന്നത്.








