വാഷിംഗ്ടൺ : ട്രംപ് ഭരണകൂടത്തിന് തിരിച്ചടിയായി യുഎസ് ദേശീയ ഭീകരവിരുദ്ധ കേന്ദ്രത്തിന്റെ തലവൻ രാജിവെച്ചു. ഇറാനിൽ നടന്നുകൊണ്ടിരിക്കുന്ന യുഎസ്-ഇസ്രായേൽ യുദ്ധത്തിന്റെ പേരിലാണ് ട്രംപ് സർക്കാരിലെ കൗണ്ടർ ടെററിസം ചീഫ് ആയ ജോസഫ് കെന്റ് രാജിവച്ചത്. ഇറാൻ അമേരിക്കയ്ക്ക് ഒരുതരത്തിലും ഭീഷണി ആയിരുന്നില്ലെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഇസ്രായേലിന്റെ സമ്മർദ്ദം കൊണ്ടാണ് ഇറാനെതിരെ യുദ്ധം ആരംഭിക്കാൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് തീരുമാനിച്ചത് എന്നും ജോസഫ് കെന്റ് തന്റെ രാജി കത്തിൽ സൂചിപ്പിക്കുന്നു.
“വളരെ ആലോചിച്ച ശേഷം, ഇന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ ദേശീയ ഭീകരവിരുദ്ധ കേന്ദ്രത്തിന്റെ ഡയറക്ടർ സ്ഥാനത്ത് നിന്ന് രാജിവയ്ക്കാൻ ഞാൻ തീരുമാനിച്ചു. ഇറാനിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തെ എനിക്ക് നല്ല മനസ്സാക്ഷിയോടെ പിന്തുണയ്ക്കാൻ കഴിയില്ല. ഇറാൻ നമ്മുടെ രാജ്യത്തിന് ആസന്നമായ ഒരു ഭീഷണിയും ഉയർത്തിയില്ല, ഇസ്രായേലിന്റെയും അവരുടെ ശക്തമായ അമേരിക്കൻ ലോബിയുടെയും സമ്മർദ്ദം മൂലമാണ് നമ്മൾ ഈ യുദ്ധം ആരംഭിച്ചതെന്ന് വ്യക്തമാണ്. ഇതുവരെ എൻസിടിസിയിലെ പ്രൊഫഷണലുകളെ നയിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ദൈവം അമേരിക്കയെ അനുഗ്രഹിക്കട്ടെ,” എന്ന് പറഞ്ഞു കൊണ്ടാണ് ജോസഫ് കെന്റ് രാജിക്കത്ത് നൽകിയിരിക്കുന്നത്.








