ഇൻസ്റ്റഗ്രാമിലൂടെ ‘കിനാവിന്റെ രാജകുമാരൻ’ എന്ന വ്യാജ പ്രൊഫൈൽ നിർമ്മിച്ച് യുവതികളെ പ്രണയക്കെണിയിൽ വീഴ്ത്തി സ്വർണാഭരണങ്ങളുമായി കടന്നുകളയുന്ന യുവാവ് പിടിയിലായി. മലപ്പുറം കോട്ടയ്ക്കൽ കുണ്ടുബസാറിലെ കുഞ്ഞിത്തൊടിയിൽ മുഹമ്മദ് ജസീൽ (38) ആണ് കോഴിക്കോട് വളയം പൊലീസിന്റെ പിടിയിലായത്. കോഴിക്കോട് വളയം സ്വദേശിനിയായ യുവതി നൽകിയ പരാതിയിലാണ് അറസ്റ്റ്. ഇയാളുടെ തട്ടിപ്പിനിരയായ യുവതിയിൽ നിന്ന് ഏകദേശം പന്ത്രണ്ട് പവനോളം വരുന്ന സ്വർണാഭരണങ്ങളാണ് ജസീൽ പലപ്പോഴായി കൈക്കലാക്കിയത്. ‘കിനാവിന്റെ രാജകുമാരൻ’ എന്ന പേരിൽ അക്കൗണ്ട് തുടങ്ങി സ്ത്രീകളെ ആകർഷിക്കുകയും തുടർന്ന് സൗഹൃദവും പ്രണയവും നടിച്ച് തന്ത്രപരമായി സ്വർണം തട്ടിയെടുക്കുകയുമാണ് ഇയാളുടെ പതിവ്.
വളയം സ്വദേശിനിയുമായി സോഷ്യൽ മീഡിയ വഴി അടുത്ത ജസീൽ, താൻ വലിയ സാമ്പത്തിക ഭദ്രതയുള്ളയാളാണെന്ന് വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്ന് വിവിധ ആവശ്യങ്ങൾ പറഞ്ഞും ബിസിനസ്സ് ആവശ്യങ്ങൾക്കായി എന്നും വിശ്വസിപ്പിച്ചാണ് യുവതിയുടെ ആഭരണങ്ങൾ വാങ്ങിയത്. ആഭരണങ്ങൾ തിരികെ ചോദിച്ചപ്പോൾ ഇയാൾ ഒഴിഞ്ഞുമാറാൻ തുടങ്ങിയതോടെയാണ് കബളിപ്പിക്കപ്പെട്ട വിവരം യുവതി മനസ്സിലാക്കിയത്. ഇതിനുപിന്നാലെ വളയം പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിയെ കോട്ടയ്ക്കലിലെ വീട്ടിൽ നിന്നാണ് പോലീസ് പിടികൂടിയത്. സമാനമായ രീതിയിൽ ഇയാൾ മറ്റ് പല സ്ത്രീകളെയും കബളിപ്പിച്ചിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. പ്രതിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്.
സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെടുന്ന അപരിചിതർക്ക് ആഭരണങ്ങളോ പണമോ നൽകുന്നതിന് മുൻപ് ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. സ്വർണം പണയം വെച്ചോ വിറ്റോ പ്രതി പണം ധൂർത്തടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇയാളുടെ തട്ടിപ്പിന് പിന്നിൽ മറ്റാരുടെയെങ്കിലും സഹായമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. സൈബർ സെല്ലിന്റെ സഹായത്തോടെ ജസീൽ നടത്തിയ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും പോലീസ് കൂടുതൽ തെളിവുകൾ ശേഖരിച്ചു വരികയാണ്. ഇത്തരത്തിൽ ചതിയിൽപ്പെട്ട മറ്റാരെങ്കിലും ഉണ്ടെങ്കിൽ പോലീസിനെ സമീപിക്കണമെന്നും നിർദ്ദേശമുണ്ട്












