കുംഭമേളയിലെ ചിത്രങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ തരംഗമായ മൊണാലിസ ഭോസ്‌ലെയുടെയും മുഹമ്മദ് ഫർമാന്റെയും വിവാഹം അതീവ ഗുരുതരമായ നിയമക്കുരുക്കിലേക്ക്. മൊണാലിസ മൈനറാണെന്നും ലൗ ജിഹാദിലൂടെ മകളെ വഞ്ചിച്ചതാണെന്നും ആരോപിച്ച് പെൺകുട്ടിയുടെ മാതാപിതാക്കൾ മധ്യപ്രദേശിലെ മണ്ഡലേശ്വർ ഡിഎസ്പിക്ക് പരാതി നൽകി. വിശ്വഹിന്ദു പരിഷത്ത് (VHP) പ്രവർത്തകരുടെ ഇടപെടലിനെത്തുടർന്നാണ് പെൺകുട്ടിയുടെ കുടുംബം പരാതിയുമായി രംഗത്തെത്തിയത്. ഇതോടെ, കേരളത്തിൽ ആഘോഷമായി നടന്ന വിവാഹത്തിൽ പങ്കെടുത്ത പ്രമുഖരടക്കം വരുംദിവസങ്ങളിൽ പ്രതിപ്പട്ടികയിൽ വരുമോ എന്ന സംശയം ശക്തമായിരിക്കുകയാണ്. ശൈശവ വിവാഹം, പോക്സോ (POCSO), വ്യാജരേഖാ നിർമ്മാണം തുടങ്ങിയ ഗുരുതര വകുപ്പുകൾ പ്രകാരം മധ്യപ്രദേശ് പോലീസ് കേസെടുക്കുമെന്നാണ് സൂചന.
തിരുവനന്തപുരം അരുമാനൂർ നയിനാർ ദേവക്ഷേത്രത്തിൽ വെച്ച് ശ്രീനാരായണ ഗുരുദേവ പ്രതിഷ്ഠയ്ക്ക് മുന്നിലായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. സി പി എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി തുടങ്ങിയവർ ചടങ്ങിൽ നേരിട്ടെത്തി നവദമ്പതികൾക്ക് ആശംസകൾ നേർന്നിരുന്നു. സ്നേഹത്തിന് അതിരുകളില്ലെന്ന സന്ദേശമുയർത്തി നടന്ന ഈ വിവാഹം 2008-ലെ കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ ചട്ടപ്രകാരം നിയമപരമായി രജിസ്റ്റർ ചെയ്തതായാണ് നേരത്തെ പുറത്തുവന്ന വിവരം. എന്നാൽ പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന കുടുംബത്തിന്റെ പുതിയ വെളിപ്പെടുത്തൽ വിവാഹത്തിന്റെ നിയമസാധുതയെത്തന്നെ ചോദ്യം ചെയ്യുന്നതാണ്.
അതേസമയം, ഫർമാന്റെ കുടുംബവും ഈ വിവാഹത്തെ എതിർത്ത് രംഗത്തെത്തിയിട്ടുണ്ട്. മൊണാലിസ ഇതരമതസ്ഥയായതിനാൽ വിവാഹം അംഗീകരിക്കില്ലെന്നും തങ്ങൾ മുസ്ലീം ജാട്ട് വിഭാഗത്തിൽപ്പെട്ടവരാണെന്നും ഫർമാന്റെ പിതാവ് ജാഫർ അലി വ്യക്തമാക്കി. മരുമകളെ സ്വീകരിക്കാൻ തയ്യാറല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഇത് ഭാവിയിൽ വലിയ കുടുംബപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും ആശങ്ക പ്രകടിപ്പിച്ചു. ഒരു വശത്ത് പെൺകുട്ടിയുടെ കുടുംബം ലൗ ജിഹാദ് ആരോപിച്ച് നിയമനടപടിക്ക് ഒരുങ്ങുമ്പോൾ, മറുവശത്ത് ആൺകുട്ടിയുടെ മതവും പറഞ്ഞ് എതിർപ്പുമായി നിൽക്കുന്നത് ദമ്പതികളെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.












