ദിസ്പുർ : അസമിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോൺഗ്രസിന് വീണ്ടും ശക്തമായ തിരിച്ചടി. കോൺഗ്രസ് എംപി പ്രദ്യുത് ബോർദോലോയ് ബിജെപിയിൽ ചേർന്നു. അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ്മയുടെയും അസം ബിജെപി പ്രസിഡന്റ് ദിലീപ് സൈകിയയുടെയും സാന്നിധ്യത്തിൽ ആയിരുന്നു ലോക്സഭ എംപിയായ പ്രദ്യുത് ബോർദോലോയ് ബിജെപി അംഗത്വം സ്വീകരിച്ചത്. രണ്ട് തവണ നാഗോണിൽ നിന്നുള്ള എംപിയും തരുൺ ഗൊഗോയ് സർക്കാരിലെ മുൻ മന്ത്രിയുമാണ് ബൊർദോലോയ്. കോൺഗ്രസിലെ വർഗീയശക്തികളെ തുറന്നു കാട്ടിയിട്ടും യാതൊരു നടപടികളും സ്വീകരിക്കാത്തതിനാലാണ് പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നതെന്ന് അദ്ദേഹം പ്രതികരിച്ചു.
സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് വെറും 20 ദിവസം മാത്രം ബാക്കി നിൽക്കെ ഒരു സിറ്റിംഗ് എംപി ബിജെപിയിൽ ചേർന്നത് സംസ്ഥാന കോൺഗ്രസിനെ കനത്ത പ്രഹരമാണ് നൽകിയിരിക്കുന്നത്. അസം കോൺഗ്രസ് മുൻ പ്രസിഡന്റ് ഭൂപൻ കുമാർ ബോറ ബിജെപിയിൽ ചേർന്നതിന് ഒരു മാസത്തിനുള്ളിൽ ആണ് ഈ പുതിയ സംഭവവും അരങ്ങേറിയിരിക്കുന്നത്. അസമിൽ കോൺഗ്രസിന് ആകെ 3 ലോക്സഭ എംപിമാരാണ് ഉണ്ടായിരുന്നത്. ഇതിൽ ഒരാളായ പ്രദ്യുത് ബോർദോലോയ് പാർട്ടി വിടുന്നതോടെ ലോക്സഭയിലും പ്രതിപക്ഷത്തിന് തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.
അതിരറ്റ ദുഃഖത്തോടെ, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ എല്ലാ സ്ഥാനങ്ങളിൽ നിന്നും, പദവികളിൽ നിന്നും, പ്രാഥമിക അംഗത്വത്തിൽ നിന്നും ഞാൻ രാജിവയ്ക്കുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് നൽകിയ രാജിക്കത്തിൽ പ്രദ്യുത് ബോർദോലോയ് വ്യക്തമാക്കി. അതേസമയം ബോർദോലോയിയുടെ രാജിക്ക് പിന്നിൽ ആഭ്യന്തര അഭിപ്രായവ്യത്യാസങ്ങളാണെന്നാണ് അസമിന്റെ ചുമതലയുള്ള കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാദ്ര അഭിപ്രായപ്പെട്ടത്.








