പശ്ചിമേഷ്യയിൽ ഇസ്രായേലും ഇറാനും തമ്മിലുള്ള യുദ്ധം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ സമാധാനം പുനഃസ്ഥാപിക്കാൻ ആഗോളതലത്തിൽ നയതന്ത്ര ഇടപെടലുകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഘർഷം ലഘൂകരിക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ച് പ്രധാന രാഷ്ട്രത്തലവന്മാരുമായി പ്രധാനമന്ത്രി വെള്ളിയാഴ്ച ഫോണിൽ സംസാരിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം, ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ്, ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമൻ എന്നിവരുമായാണ് മോദി നിലവിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തത്. മേഖലയിലെ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് നടക്കുന്ന മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ ഇന്ത്യ ശക്തമായി അപലപിച്ചു.
ലോകത്തിന്റെ ഊർജ്ജ നാഡി എന്നറിയപ്പെടുന്ന ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം തടസ്സമില്ലാതെ തുടരേണ്ടതിന്റെ ആവശ്യകതയ്ക്കാണ് ചർച്ചകളിൽ പ്രധാനമന്ത്രി ഊന്നൽ നൽകിയത്. മേഖലയിലെ സുരക്ഷയും സ്ഥിരതയും എത്രയും വേഗം പുനഃസ്ഥാപിക്കാൻ സംഭാഷണത്തിന്റെയും നയതന്ത്രത്തിന്റെയും പാത സ്വീകരിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. യുദ്ധം കാരണം ഇന്ധന വിതരണം തടസ്സപ്പെടുന്നത് ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു. സമാധാനം പുനഃസ്ഥാപിക്കുന്നതിനായുള്ള എല്ലാ ശ്രമങ്ങൾക്കും ഇന്ത്യയുടെ പിന്തുണ നേതാക്കൾക്ക് അദ്ദേഹം വാഗ്ദാനം ചെയ്തു.
ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനിയുമായുള്ള സംഭാഷണത്തിൽ, പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യ ദോഹയ്ക്ക് ഒപ്പമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഗൾഫ് മേഖലയിലെ ഊർജ്ജ നിലയങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസികളായ ഇന്ത്യൻ സമൂഹത്തിന് ഖത്തർ നൽകുന്ന പരിചരണത്തിനും പിന്തുണയ്ക്കും മോദി നന്ദി അറിയിച്ചു. ഹോർമുസ് കടലിടുക്ക് വഴി സുരക്ഷിതവും സ്വതന്ത്രവുമായ ഗതാഗതം ഉറപ്പാക്കാൻ ഇന്ത്യ മുൻകൈ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമേഷ്യയിലെ യുദ്ധം ഭാരതമുൾപ്പെടെയുള്ള രാജ്യങ്ങളുടെ ഊർജ്ജ സുരക്ഷയെ ബാധിക്കാനിടയുള്ള സാഹചര്യത്തിൽ മോദിയുടെ ഈ നയതന്ത്ര നീക്കം അന്താരാഷ്ട്ര തലത്തിൽ വലിയ പ്രാധാന്യത്തോടെയാണ് വീക്ഷിക്കപ്പെടുന്നത്.











