ടെൽ അവീവ് : പശ്ചിമേഷ്യൻ സംഘർഷം 21-ാം ദിവസത്തിലേക്ക് കടക്കുമ്പോഴും മേഖല അശാന്തമായി തുടരുകയാണ്. ഇസ്രായേലിലെ ഹൈഫ എണ്ണ ശുദ്ധീകരണശാലയിൽ ഇറാൻ ആക്രമണം നടത്തി. വ്യാഴാഴ്ച സൗത്ത് പാർസ് ഗ്യാസ് പാടത്ത് ഇസ്രായേൽ നടത്തിയ ആക്രമണത്തിനുള്ള പ്രതികാരമായാണ് ഇറാന്റെ ഈ നടപടി. ഇസ്രായേലിന്റെ മൂന്നാമത്തെ വലിയ നഗരമായ ഹൈഫയെയും തെക്കൻ മേഖലയിലെ അഷ്‌ദോദ് പ്രദേശവും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഇറാൻ നസ്രല്ല സംവിധാനത്തിലൂടെ ആദ്യമായി വിന്യസിച്ച ഖാദർ ബാലിസ്റ്റിക് മിസൈലുകളുടെ വേവ് 65 ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്.
ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം ഏറ്റവും നിർണായകമായ ഊർജ്ജ കേന്ദ്രങ്ങളിൽ ഒന്നാണ് ഹൈഫ ശുദ്ധീകരണശാല. രാജ്യത്തെ ഏറ്റവും വലിയ ഇന്ധന, രാസ ഉൽപാദന കേന്ദ്രമാണിത്, ഇസ്രായേലിന്റെ ആഭ്യന്തര ഇന്ധന ആവശ്യങ്ങളുടെ ഏകദേശം 50 മുതൽ 60 ശതമാനം വരെ ഇത് നൽകുന്നു. ഇന്ത്യ-ഇസ്രായേൽ വ്യാപാരത്തിലും ഹൈഫ തുറമുഖം നിർണായക പങ്ക് വഹിക്കുന്നു. ഇസ്രായേലിന്റെ ഊർജ്ജം, തുറമുഖം, അടിസ്ഥാന സൗകര്യ മേഖലകളിൽ ഇന്ത്യ ഒരു പ്രധാന പങ്കാളിയാണ്. അതിനാൽ തന്നെ ഇന്ത്യക്കും തന്ത്രപ്രധാന മേഖലയാണ് ഹൈഫ. ഇറാൻ ആക്രമണത്തിൽ ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ ഇല്ലെന്നാണ് ഇസ്രായേൽ റിപ്പോർട്ട് ചെയ്യുന്നത്.
ഇറാൻ ഇപ്പോൾ തെക്കൻ ഇസ്രായേലിലേക്കും വടക്കൻ ഇസ്രായേലിലേക്കും ആക്രമണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇസ്രായേലിന്റെ വ്യോമപ്രതിരോധ സംവിധാനം ഇവ കാര്യമായി തടയുന്നുണ്ടെങ്കിലും അവശിഷ്ടങ്ങൾ തെറിച്ചുവീണ് കെട്ടിടങ്ങൾക്കും മറ്റും നാശനഷ്ടങ്ങൾ സംഭവിക്കുന്നുണ്ട്.








