പിണറായി വിജയൻ സർക്കാരിന്റെ മൂന്നാമൂഴം സഫലമാകില്ലെന്നും നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ജനങ്ങൾ സർക്കാരിന് വോട്ട് ചെയ്യില്ലെന്നും തുറന്നടിച്ച് മുൻ മന്ത്രി ജി സുധാകരൻ. പിണറായി വിജയൻ മുഖ്യമന്ത്രിയായതിൽ സന്തോഷമേയുള്ളൂ, എന്നാൽ ഭരണത്തുടർച്ച എന്ന വ്യാമോഹം നടക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അമ്പലപ്പുഴയിൽ യുഡിഎഫ് നേതാക്കൾ തനിക്ക് പിന്തുണ അറിയിച്ചിട്ടുണ്ടെന്നും ആ പിന്തുണ സ്വീകരിക്കുമെന്നും സ്വതന്ത്ര സ്ഥാനാർത്ഥിയായി ജനവിധി തേടുന്ന സുധാകരൻ പ്രഖ്യാപിച്ചു. തന്നെ രാഷ്ട്രീയ ക്രിമിനലുകൾ എന്ന് വിളിച്ച ആലപ്പുഴയിലെ ചില നേതാക്കൾക്കെതിരെയും അദ്ദേഹം കടുത്ത ഭാഷയിൽ പ്രതികരിച്ചു.
മന്ത്രി പി പ്രസാദിനെതിരെയും കടുത്ത വിമർശനമാണ് സുധാകരൻ ഉന്നയിച്ചത്. “പി പ്രസാദ് എന്നെ കമ്മ്യൂണിസം പഠിപ്പിക്കുകയാണ്. ചേർത്തലയിൽ പോയി അയാൾക്കെതിരെ പ്രസംഗിക്കാനും അയാളെ തോൽപ്പിക്കാനും എനിക്ക് അവകാശമുണ്ട്,” അദ്ദേഹം പറഞ്ഞു. പാർലമെന്റ് വ്യാമോഹമെന്ന് തന്നെ പരിഹസിക്കുന്നവർക്ക് നാണമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ആറാം തവണ മത്സരിക്കുന്ന എ.എം ആരിഫിനും മൂന്നാം തവണ മത്സരിക്കുന്ന സജി ചെറിയാനും വാസവനും ഇല്ലാത്ത എന്ത് വ്യാമോഹമാണ് തനിക്കുള്ളതെന്ന് അദ്ദേഹം ആരായുന്നു. സിപിഎമ്മിൽ നിന്ന് താൻ സ്വയം ഇറങ്ങിപ്പോന്നതാണെന്നും തന്നെ ആരും പുറത്താക്കിയതല്ലെന്നും സുധാകരൻ വ്യക്തമാക്കി.
പിണറായി സർക്കാരിന്റെ വികസന അവകാശവാദങ്ങളെയും അദ്ദേഹം തള്ളിപ്പറഞ്ഞു. “സർക്കാർ എന്നാൽ താനും തന്റെ ഭാര്യയുമാണെന്നാണോ വിചാരം? താൻ വണ്ടി ഓടിച്ചു വന്ന റോഡുകളെല്ലാം താൻ മന്ത്രിയായിരുന്നപ്പോൾ പണിതതാണ്. ഇതൊന്നും ഉണ്ടാക്കിയത് പിണറായി സർക്കാരല്ല. പിഡബ്ല്യുഡി വകുപ്പിൽ താനായിരുന്നു സർക്കാർ,” സുധാകരൻ ആഞ്ഞടിച്ചു. എല്ലാ രാഷ്ട്രീയ മര്യാദയും താൻ പാലിച്ചിട്ടുണ്ടെന്നും ജനങ്ങൾ എല്ലാം കാണുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവധി ദിവസങ്ങൾ പരിഗണിച്ച് നാമനിർദ്ദേശ പത്രിക നൽകാനുള്ള സമയം നീട്ടി നൽകണമെന്നും പത്രികകളിൽ പിശകുകൾ ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്നെ സഹായിക്കാൻ ഏത് രാഷ്ട്രീയ പാർട്ടികൾക്കും മുന്നോട്ട് വരാമെന്നും അദ്ദേഹം വ്യക്തമാക്കി.










