തൃശൂർ എടക്കഴിയൂരിൽ ഏഴാമത്തെ പ്രസവം വീട്ടിൽ വെച്ച് നടത്തിയതിനെത്തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളാൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. എടക്കഴിയൂർ സ്വദേശിനി മുഹ്‌സിനയാണ് പ്രസവാനന്തര ചികിത്സകൾ ലഭിക്കാതെ ദാരുണമായി മരണപ്പെട്ടത്. അക്യുപങ്ചർ ചികിത്സകനായ ഭർത്താവ് ഇബ്രാഹിം, മുഹ്‌സിനയെ ആശുപത്രിയിൽ കൊണ്ടുപോകാൻ സമ്മതിച്ചില്ലെന്നും ശാസ്ത്രീയമായ ചികിത്സകൾ നിഷേധിച്ചെന്നുമാണ് യുവതിയുടെ വീട്ടുകാർ പരാതിപ്പെടുന്നത്. സംഭവത്തിൽ ചാവക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ജനുവരി ആറിനാണ് മുഹ്‌സിനയുടെ ഏഴാമത്തെ പ്രസവം വീട്ടിൽ വെച്ച് നടന്നത്. നേരത്തെയുള്ള ആറ് പ്രസവങ്ങളും ആശുപത്രിയിൽ വെച്ചായിരുന്നു നടന്നതെങ്കിലും ഇത്തവണ ഭർത്താവ് നിർബന്ധപൂർവ്വം വീട്ടിൽ വെച്ച് പ്രസവം നടത്താൻ തീരുമാനിക്കുകയായിരുന്നുവെന്നാണ് വിവരം. പ്രസവത്തിന് ശേഷം മുഹ്‌സിനയുടെ ആരോഗ്യം മോശമായെങ്കിലും മതിയായ ചികിത്സ നൽകാൻ ഇബ്രാഹിം തയ്യാറായില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. മുഹ്‌സിനയുടെ മുൻപത്തെ രണ്ട് കുട്ടികൾ നേരത്തെ മരണപ്പെട്ടിരുന്നു എന്ന വിവരവും ഇപ്പോൾ പുറത്തുവരുന്നുണ്ട്. പ്രസവസമയത്ത് പാലിക്കേണ്ട മിനിമം സുരക്ഷാ മാനദണ്ഡങ്ങൾ പോലും ലംഘിക്കപ്പെട്ടതായാണ് പ്രാഥമിക നിഗമനം.
യുവതിയുടെ മരണത്തിന് ഉത്തരവാദി ഭർത്താവാണെന്നും ഇയാൾക്കെതിരെ കർശന നടപടി വേണമെന്നും ആവശ്യപ്പെട്ട് മുഹ്‌സിനയുടെ പിതാവും സഹോദരങ്ങളും രംഗത്തെത്തിയിട്ടുണ്ട്. ശാസ്ത്രീയ ചികിത്സാ രീതികളെ എതിർത്തിരുന്ന ഇബ്രാഹിം, മുഹ്‌സിനയെ മാനസികമായും ശാരീരികമായും സമ്മർദ്ദത്തിലാഴ്ത്തിയിരുന്നോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. പ്രസവത്തിന് സഹായത്തിനായി മറ്റാരെങ്കിലും വീട്ടിൽ ഉണ്ടായിരുന്നോ എന്ന കാര്യത്തിലും വ്യക്തത വരേണ്ടതുണ്ട്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ്, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം കൂടുതൽ വകുപ്പുകൾ ചേർക്കുമെന്നും വ്യക്തമാക്കി










