നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, തലസ്ഥാന ജില്ലയിലെ നിർണ്ണായക മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എൻഡിഎ. തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ ബിജെപി നഗര ജില്ലാ അധ്യക്ഷൻ കരമന ജയനെയാണ് ബിജെപി സ്ഥാനാർത്ഥിയായി നിശ്ചയിച്ചത്. അതേസമയം, ആന്റണി രാജുവിന്റെ അയോഗ്യതയെത്തുടർന്ന് തിരുവനന്തപുരത്ത് ഇടതുമുന്നണിയിൽ സ്ഥാനാർത്ഥി നിർണ്ണയം ഇപ്പോഴും കീറാമുട്ടിയായി തുടരുകയാണ്.
തിരുവനന്തപുരം പിടിച്ചെടുക്കാൻ ലക്ഷ്യമിട്ട് ബിജെപി ഇറക്കുന്നത് തങ്ങളുടെ കരുത്തനായ സംഘാടകൻ കരമന ജയനെയാണ്. എൽഡിഎഫ് വിട്ട് ആർജെഡിയിൽ നിന്നുവന്ന മുൻ മന്ത്രി സുരേന്ദ്രൻ പിള്ളയെ ബിജെപി പരിഗണിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും, അവസാന നിമിഷം പാർട്ടി സ്വന്തം നേതാവിന് തന്നെ മുൻഗണന നൽകുകയായിരുന്നു. മണ്ഡലത്തിലെ വ്യക്തിപരമായ സ്വാധീനവും നഗരസഭാ വാർഡുകളിലെ ബിജെപിയുടെ വളർച്ചയുമാണ് ജയന് അനുകൂലമായത്. നടൻ ജി. കൃഷ്ണകുമാറിന്റെ പേരും പരിഗണനയിലുണ്ടായിരുന്നുവെങ്കിലും സംഘടനാ സംവിധാനം ജയന് പിന്നിൽ അണിനിരന്നു.
ചിറയിൻകീഴിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനായി മത്സരിച്ച് രണ്ടാം സ്ഥാനത്തെത്തിയ ബി.എസ്. അനൂപ് ഇനി ബിജെപിക്ക് വേണ്ടി വോട്ട് തേടും. കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന അനൂപിനെ ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേരിട്ടാണ് പാർട്ടിയിലേക്ക് സ്വീകരിച്ചത്. ഇത് മണ്ഡലത്തിലെ കോൺഗ്രസ് വോട്ടുകളിൽ വിള്ളൽ വീഴ്ത്തുമെന്ന് എൻഡിഎ കണക്കുകൂട്ടുന്നു. കോവളത്ത് ഇടത് മുന്നണിയിലെ ഐഎസ്ജെഡി വിട്ടുവന്ന ടി.എൻ. സുരേഷ് ആണ് കോവളത്ത് എൻഡിഎ സ്ഥാനാർത്ഥി. 2016-ൽ ബിഡിജെഎസ് സ്ഥാനാർത്ഥിയായി മികച്ച വോട്ട് നേടിയ ചരിത്രമുള്ള സുരേഷിന്റെ വരവ് മണ്ഡലത്തിലെ ത്രികോണ മത്സരത്തിന്റെ ചൂട് വർദ്ധിപ്പിച്ചു.
തിരുവനന്തപുരം മണ്ഡലത്തിൽ ഇടതുമുന്നണി നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധിയാണ്. ഇതുവരെ മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ അവർക്കായിട്ടില്ല.









