പാക് അധീന കശ്മീരിലും (PoJK) ഗിൽജിത് ബാൾട്ടിസ്ഥാനിലും (PoGB) പാകിസ്താൻ നടത്തുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും സാമ്പത്തിക ചൂഷണവും അതിരുകടക്കുന്നു. പട്ടിണിയും വിലക്കയറ്റവും രൂക്ഷമായതോടെ പ്രക്ഷോഭവുമായി തെരുവിലിറങ്ങിയ ജനങ്ങളെ സൈന്യത്തെ ഉപയോഗിച്ച് അടിച്ചമർത്തുകയാണ് ഷെഹ്ബാസ് ഷെരീഫ് സർക്കാർ. ലണ്ടൻ ആസ്ഥാനമായുള്ള ‘ഏഷ്യൻ ലൈറ്റ്’ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, സ്ത്രീകളും വിദ്യാർത്ഥികളും ഉൾപ്പെടെയുള്ളവർ പാക് ഭരണകൂടത്തിനെതിരെ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ്. മേഖലയിലെ പ്രകൃതിവിഭവങ്ങൾ പാകിസ്ഥാൻ കൊള്ളയടിക്കുമ്പോൾ പ്രാദേശിക ജനത കടുത്ത ദാരിദ്ര്യത്തിലും ഇരുട്ടിലുമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
പാക് അധീന കശ്മീരിലെ ജലവൈദ്യുത പദ്ധതികളിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി പാകിസ്ഥാനിലെ മറ്റ് നഗരങ്ങളിലേക്ക് കടത്തുമ്പോൾ, കശ്മീരിലെ ജനങ്ങൾക്ക് കടുത്ത ലോഡ് ഷെഡിംഗും ഭീമമായ വൈദ്യുതി ബില്ലുമാണ് ലഭിക്കുന്നത്. സ്വന്തം മണ്ണിലെ വിഭവങ്ങൾ അനുഭവിക്കാൻ യോഗമില്ലാത്ത ജനങ്ങൾ വൈദ്യുതി ബില്ലുകൾ പരസ്യമായി കത്തിച്ചാണ് പ്രതിഷേധിക്കുന്നത്. ഗിൽജിത് ബാൾട്ടിസ്ഥാനിൽ തദ്ദേശവാസികളുടെ ഭൂമി സർക്കാർ ഭൂമിയെന്ന് മുദ്രകുത്തി പാക് സൈന്യം പിടിച്ചെടുക്കുന്നതായും ആക്ഷേപമുണ്ട്. അടിസ്ഥാനപരമായ പൗരാവകാശങ്ങൾ നിഷേധിക്കപ്പെട്ടതോടെയാണ് ജനങ്ങൾ പാക് ഭരണകൂടത്തിന് വിരുദ്ധമായി ചിന്തിച്ചു തുടങ്ങിയത്.
പ്രതിഷേധങ്ങളെ അടിച്ചമർത്താൻ പാക് ചാരസംഘടനയായ ഐഎസ്ഐ (ISI) വ്യാപകമായ വേട്ടയാടലാണ് നടത്തുന്നത്. മാധ്യമപ്രവർത്തകരെയും മനുഷ്യാവകാശ പ്രവർത്തകരെയും തട്ടിക്കൊണ്ടുപോകുന്നതും കാണാതാകുന്നതും ഇവിടെ പതിവാണെന്ന് ജനീവയിൽ നടന്ന യുഎൻ മനുഷ്യാവകാശ കൗൺസിൽ യോഗത്തിൽ ആക്ടിവിസ്റ്റുകൾ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഈ ആരോപണങ്ങളെല്ലാം ‘വിദേശ ഗൂഢാലോചന’ എന്ന് പറഞ്ഞ് തള്ളാനാണ് പാകിസ്താൻ ശ്രമിക്കുന്നത്. പശ്ചിമേഷ്യൻ യുദ്ധം ആഗോള ശ്രദ്ധ ആകർഷിക്കുമ്പോൾ, ഈ മറവിൽ പാക് അധീന കശ്മീരിനെ പൂർണ്ണമായും നശിപ്പിക്കാനുള്ള നീക്കത്തിലാണ് ഇസ്ലാമാബാദ്. ഭാരതത്തിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്ന ഈ ജനതയുടെ ദുരിതം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയായി മാറുകയാണ്.










