ടെഹ്‌റാൻ: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമേനിയുടെ തിരോധാനം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയാകുന്നു. കഴിഞ്ഞ മാസം ഫെബ്രുവരി 28-ന് നടന്ന സംയുക്ത അമേരിക്കൻ-ഇസ്രായേൽ വ്യോമാക്രമണത്തിൽ പിതാവ് അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മാർച്ച് 9-ന് മൊജ്തബ അധികാരം ഏറ്റെടുത്തത്. എന്നാൽ അധികാരം ഏറ്റെടുത്ത് രണ്ടാഴ്ച പിന്നിടുമ്പോഴും അദ്ദേഹം പൊതുവേദിയിൽ പ്രത്യക്ഷപ്പെടാത്തത് വലിയ ദുരൂഹതകൾക്ക് വഴിമാറുകയാണ്. മൊജ്തബയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നൽകിയ രഹസ്യാന്വേഷണ റിപ്പോർട്ടിലും ആശങ്കകൾ പ്രകടിപ്പിച്ചതായാണ് സൂചന. മാർച്ച് 12-ലെ അദ്ദേഹത്തിന്റെ ആദ്യ പ്രസ്താവനയും മാർച്ച് 20-ലെ നൗറൂസ് (പേർഷ്യൻ പുതുവത്സരം) സന്ദേശവും ഔദ്യോഗിക മാധ്യമങ്ങൾ വായിക്കുക മാത്രമാണ് ചെയ്തത്. പുതിയ നേതാവ് എവിടെയെന്ന ചോദ്യത്തിന് ഇറാൻ ഭരണകൂടത്തിന് ഇതുവരെ വ്യക്തമായ മറുപടി നൽകാൻ സാധിച്ചിട്ടില്ല.
അമേരിക്കൻ, ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് പ്രകാരം മൊജ്തബ ജീവനോടെയുണ്ടെങ്കിലും രാജ്യത്തിന്റെ പൂർണ്ണ നിയന്ത്രണം അദ്ദേഹത്തിന്റെ കൈകളിലല്ല. പിതാവ് കൊല്ലപ്പെട്ട അതേ വ്യോമാക്രമണത്തിൽ മൊജ്തബയ്ക്കും പരിക്കേറ്റതായി ജെറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ ഇറാന്റെ അധികാരം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) കയ്യിലാണെന്നും മൊജ്തബയെ ഒരു കളിപ്പാവയാക്കി സൈന്യം ഭരണം നിയന്ത്രിക്കുകയാണെന്നുമാണ് ഉയരുന്ന പ്രധാന ആരോപണം.











