ആഭ്യന്തര കലഹങ്ങളിലും സാമ്പത്തിക പ്രതിസന്ധിയിലും ഉലയുന്ന പാകിസ്താനെ കൂടുതൽ ദുരന്തത്തിലേക്ക് തള്ളിവിട്ട് പാക് സൈനിക മേധാവി ജനറൽ അസിം മുനീറിന്റെ വിവാദ തീരുമാനങ്ങൾ. അഫ്ഗാനിസ്ഥാനെതിരെ അനാവശ്യമായി യുദ്ധം പ്രഖ്യാപിച്ച മുനീറിന്റെ നടപടി പാകിസ്താനെ ഒരു ‘അന്ധകാരാഴിയിലേക്ക്’ തള്ളിയിട്ടിരിക്കുകയാണെന്ന് അന്താരാഷ്ട്ര മാധ്യമമായ ‘യൂറേഷ്യ റിവ്യൂ’ റിപ്പോർട്ട് ചെയ്യുന്നു. ദുരന്ദ് ലൈൻ കടന്ന് അഫ്ഗാൻ മണ്ണിൽ പാകിസ്താൻ നടത്തുന്ന വ്യോമാക്രമണങ്ങൾ അഫ്ഗാൻ താലിബാനെ പാകിസ്താൻ്റെ ബദ്ധശത്രുക്കളാക്കി മാറ്റിയിരിക്കുകയാണ്. പശ്ചിമേഷ്യൻ യുദ്ധം ആഗോളതലത്തിൽ ചർച്ചയാകുമ്പോൾ, അയൽരാജ്യങ്ങളുമായി കൊമ്പുകോർക്കുന്ന പാകിസ്താൻ വലിയൊരു സുരക്ഷാ ഭീഷണിയാണ് നേരിടുന്നത്.
അഫ്ഗാനിസ്ഥാനെതിരെ പാകിസ്ഥാൻ നടത്തുന്ന ‘തുറന്ന യുദ്ധത്തിൽ’ ഇടപെടാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തയ്യാറാവാത്തത് ദുരൂഹത വർദ്ധിപ്പിക്കുന്നു. ട്രംപിന്റെ ‘പ്രിയപ്പെട്ട’ ഫീൽഡ് മാർഷൽ എന്നാണ് അസിം മുനീർ ഇപ്പോൾ വിശേഷിപ്പിക്കപ്പെടുന്നത്. ബഗ്രാം വ്യോമതാവളം അമേരിക്കയ്ക്ക് വിട്ടുനൽകാത്ത താലിബാനെ പാഠം പഠിപ്പിക്കാൻ ട്രംപ് മുനീറിന് നൽകിയ ‘ക്വട്ടേഷൻ’ ആണോ ഈ യുദ്ധമെന്ന് പ്രതിരോധ വിദഗ്ധർ സംശയിക്കുന്നു. ഖൈബർ പഖ്തൂൺഖ്വയിലും ബലൂചിസ്ഥാനിലും പാക് സൈന്യത്തിന് നേരെ ഭീകരാക്രമണങ്ങൾ ശക്തമാകുമ്പോഴും അഫ്ഗാൻ അതിർത്തിയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് ഭീകരത അഴിച്ചുവിടുകയാണ് റാവൽപിണ്ടിയിലെ സൈനിക ആസ്ഥാനം.
ഇറാനെ തകർക്കാൻ അമേരിക്കയും ഇസ്രായേലും ശ്രമിച്ചിട്ടും പരാജയപ്പെട്ടത് ചൂണ്ടിക്കാട്ടി, അഫ്ഗാനിസ്ഥാനെ ബോംബിട്ട് കീഴ്പ്പെടുത്താമെന്ന മുനീറിന്റെ മോഹം വെറും ‘പകൽക്കിനാവ്’ മാത്രമാണെന്ന് മുൻ ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥൻ നീലേഷ് കൻവർ പരിഹസിക്കുന്നു. സാമ്രാജ്യങ്ങളുടെ ശ്മശാനമെന്ന് വിളിക്കപ്പെടുന്ന അഫ്ഗാനിസ്ഥാനെ അടിച്ചമർത്താൻ നോക്കുന്നത് പാകിസ്താൻ്റെ അന്ത്യത്തിന് കാരണമായേക്കാം.











