പാകിസ്താനിൽ ലഷ്കർ ഇ തൊയ്ബ കമാൻഡർ ബിലാൽ ആരിഫ് സറാഫി കൊല്ലപ്പെട്ടു. ഈദ് നിസ്കാരത്തിന് പിന്നാലെ ശനിയാഴ്ച മുരിഡ്‌കെയിലുള്ള ലഷ്കർ ആസ്ഥാനത്തിന് സമീപം വെച്ചാണ് സംഭവം. സ്വന്തം കുടുംബാംഗങ്ങൾ തന്നെയാണ് ബിലാലിനെ കുത്തിയും വെടിവെച്ചും കൊലപ്പെടുത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. ഭീകരതയെ അയൽരാജ്യങ്ങൾക്കെതിരെയുള്ള ആയുധമായി ഉപയോഗിച്ച പാകിസ്താൻ ഇപ്പോൾ അതിന്റെ ഇരയായി മാറുന്ന കാഴ്ചയാണ് കാണുന്നത്. പശ്ചിമേഷ്യൻ യുദ്ധം ആഗോളതലത്തിൽ ഭീഷണിയാകുമ്പോൾ, സ്വന്തം മണ്ണിലെ ഭീകരരെ നിയന്ത്രിക്കാനാവാതെ പാകിസ്ഥാൻ തകരുകയാണ്.
ലഷ്കർ ഇ തൊയ്ബയുടെ മുരിഡ്‌കെ സെന്ററിൽ യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിനും അവർക്ക് തീവ്രവാദ പരിശീലനം നൽകുന്നതിനുമുള്ള ചുമതലയായിരുന്നു ബിലാലിന് ഉണ്ടായിരുന്നത്. യുവാക്കളെ ബ്രെയിൻ വാഷ് ചെയ്ത് ഭീകരവാദത്തിലേക്ക് തള്ളിവിടുന്നതിൽ ഇയാൾ പ്രധാന പങ്കുവഹിച്ചിരുന്നു. കുടുംബാംഗങ്ങൾ തമ്മിലുള്ള തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക സൂചന. സംഭവത്തിൽ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബിലാലിന്റെ മൃതദേഹം രക്തത്തിൽ കുളിച്ചു കിടക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടെങ്കിലും ഇവയുടെ ആധികാരികത സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യ തിരയുന്ന ഭീകരരുടെ പട്ടികയിൽ ബിലാൽ ഉൾപ്പെട്ടിരുന്നില്ലെങ്കിലും ലഷ്കറിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇയാൾക്ക് വലിയ സ്വാധീനമുണ്ടായിരുന്നു.
ദശാബ്ദങ്ങളായി ഭീകരവാദത്തെ വിദേശനയത്തിന്റെ ഭാഗമായി വളർത്തിയെടുത്ത പാകിസ്താൻ ഇപ്പോൾ സ്വന്തം കെണിയിൽ വീണിരിക്കുകയാണ്. 2026-ലെ ആഗോള ഭീകരവാദ സൂചിക (GTI) പ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ ഭീകരാക്രമണങ്ങൾ നടക്കുന്ന രാജ്യമായി പാകിസ്താൻ മാറി. 2025-ൽ മാത്രം 1,139 പേരാണ് ഭീകരാക്രമണങ്ങളിൽ പാകിസ്താനിൽ കൊല്ലപ്പെട്ടത്. ദക്ഷിണേഷ്യയിലെ മറ്റ് രാജ്യങ്ങളെല്ലാം ഭീകരതയെ അടിച്ചമർത്തുന്നതിൽ വിജയിക്കുമ്പോൾ പാകിസ്താൻ മാത്രമാണ് ഈ പട്ടികയിൽ പിന്നോട്ട് പോകുന്നത്. ഖൈബർ പഖ്തൂൺഖ്വയിലും ബലൂചിസ്ഥാനിലുമാണ് ഏറ്റവും കൂടുതൽ അക്രമങ്ങൾ നടക്കുന്നത്. തെഹ്‌രീക് ഇ താലിബാൻ പാകിസ്താൻ (TTP) ആണ് രാജ്യത്തെ ഭൂരിഭാഗം മരണങ്ങൾക്കും ഉത്തരവാദികൾ. സ്വന്തം മണ്ണിൽ വിതച്ച ഭീകരതയുടെ വിളവെടുപ്പാണ് പാകിസ്താൻ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.












