ദിസ്പൂർ : പാകിസ്താന് വേണ്ടി ചാരപ്പണി നടത്തിയ കേസിൽ അസമിലെ ദിബ്രുഗഢിലുള്ള ചബുവ വ്യോമസേനാ താവളത്തിൽ ജോലി ചെയ്തിരുന്ന സിവിൽ ജീവനക്കാരൻ അറസ്റ്റിലായി. രാജസ്ഥാൻ ഇന്റലിജൻസും എയർഫോഴ്സ് ഇന്റലിജൻസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതി പിടിയിലായത്. ഉത്തർപ്രദേശ് സ്വദേശിയായ സുമിത് കുമാർ (36) ആണ് അറസ്റ്റിലായത്.
ചബുവ എയർഫോഴ്സ് സ്റ്റേഷനിലെ മൾട്ടി ടാസ്കിംഗ് സ്റ്റാഫ് (MTS) ആയി ജോലി ചെയ്യുകയായിരുന്നു സുമിത് കുമാർ. 2023 മുതൽ ഇയാൾ പാകിസ്താൻ ഏജന്റുകളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. പണത്തിന് വേണ്ടിയാണ് ഇയാൾ രാജ്യത്തിന്റെ സുരക്ഷാ വിവരങ്ങൾ കൈമാറിയത്. ചബുവയിലെയും രാജസ്ഥാനിലെ ബിക്കാനീറിലുള്ള നാൽ വ്യോമസേനാ താവളത്തിലെയും യുദ്ധവിമാനങ്ങളുടെ വിന്യാസം,
വ്യോമസേനാ താവളങ്ങളിലെ മിസൈൽ പ്രതിരോധ സംവിധാനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ എന്നിവയാണ് ഇയാൾ പാകിസ്താൻ ഏജന്റുമാർക്ക് കൈമാറിയത് എന്നാണ് കണ്ടെത്തിയിട്ടുള്ളത്.
2026 ജനുവരിയിൽ ജയ്‌സാൽമീറിൽ നിന്ന് ‘ജബ്രാറാം’ എന്നൊരാളെ ചാരവൃത്തിക്ക് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് സുമിത് കുമാറിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നത്. തുടർന്ന് മാസങ്ങളോളം സുമിത്തിനെ നിരീക്ഷണത്തിലാക്കി. ഞായറാഴ്ച ചബുവയിൽ വെച്ച് ഇയാളെ കസ്റ്റഡിയിലെടുക്കുകയും തുടർന്ന് ജയ്പൂരിലെത്തിച്ച് ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.








