ഇസ്ലാമാബാദ്: പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നതിനിടെ സമാധാനത്തിന്റെ വെള്ളരിപ്രാവാകാൻ പാകിസ്താൻ നടത്തുന്ന നീക്കങ്ങളെ സംശയദൃഷ്ടിയോടെ വീക്ഷിച്ച് ലോകരാജ്യങ്ങൾ. ഇറാനും അമേരിക്കയും തമ്മിലുള്ള ശത്രുത അവസാനിപ്പിക്കാൻ മധ്യസ്ഥനാകാൻ പാകിസ്താൻ രംഗത്തെത്തിയെങ്കിലും, ഇസ്ലാമാബാദിന്റെ വിശ്വാസ്യതയിൽ ഇരുരാജ്യങ്ങളും കടുത്ത സംശയം പ്രകടിപ്പിച്ചതോടെ പാകിസ്താൻ്റെ നയതന്ത്ര നീക്കങ്ങൾ പാതിവഴിയിൽ തടസ്സപ്പെട്ടിരിക്കുകയാണ്. ആഗോളതലത്തിൽ ഇന്ധന-വളം വിതരണത്തെ ബാധിച്ച സംഘർഷം നാലാം വാരത്തിലേക്ക് കടക്കുമ്പോഴാണ് ഈജിപ്ത്, സൗദി അറേബ്യ, തുർക്കി എന്നീ രാജ്യങ്ങൾക്കൊപ്പം ചേർന്ന് പാകിസ്താൻ ‘സ്റ്റെപ്പ്’ (STEP) എന്ന പേരിൽ മധ്യസ്ഥശ്രമം ആരംഭിച്ചത്. എന്നാൽ, സ്വന്തം രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും ആഭ്യന്തര പ്രശ്നങ്ങളിൽ നിന്നും ലോകശ്രദ്ധ തിരിക്കാനുള്ള പാകിസ്താൻ്റെ വെറും ഒരു ‘പിആർ സ്റ്റണ്ട്’ മാത്രമാണിതെന്ന വിമർശനം ഇതിനോടകം ഉയർന്നു കഴിഞ്ഞു.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി പാക് സൈനിക മേധാവി അസിം മുനീർ സംസാരിച്ചതിന് പിന്നാലെ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഇറാൻ പ്രസിഡന്റുമായും ചർച്ച നടത്തിയിരുന്നു. ഇസ്ലാമാബാദിൽ വെച്ച് അമേരിക്കൻ പ്രതിനിധികളായ ജെഡി വാൻസ്, ജാറെഡ് കുഷ്‌നർ എന്നിവരുമായി ഇറാൻ ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തുമെന്നായിരുന്നു പാക് മാധ്യമങ്ങൾ പ്രചരിപ്പിച്ചത്. എന്നാൽ, ഇത്തരം അഭ്യൂഹങ്ങളെ പൂർണ്ണമായും തള്ളിക്കളഞ്ഞ വൈറ്റ് ഹൗസ് വക്താവ് കരോലിൻ ലീവിറ്റ്, ഔദ്യോഗിക സ്ഥിരീകരണമില്ലാതെ ഇത്തരം വാർത്തകൾ വിശ്വസിക്കരുതെന്ന് മുന്നറിയിപ്പ് നൽകി. ഇതിന് പിന്നാലെ ട്രംപിന്റെ പ്രസ്താവനകൾ വെറും വിപണി തന്ത്രം മാത്രമാണെന്നും അമേരിക്കയുമായി ചർച്ചയ്ക്കില്ലെന്നും ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് കൂടി വ്യക്തമാക്കിയതോടെ പാകിസ്താൻ്റെ മധ്യസ്ഥ മോഹങ്ങൾ പാളി.
ചരിത്രപരമായി തന്നെ ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രമെന്ന ചീത്തപ്പേരുള്ള പാകിസ്താന് ഇറാനെപ്പോലൊരു രാജ്യത്തെയും ലോകശക്തിയായ അമേരിക്കയെയും ഒരു മേശയ്ക്ക് ചുറ്റുമിരുത്താനുള്ള കരുത്തില്ലെന്നാണ് നയതന്ത്ര വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഫെബ്രുവരി 28-ന് തുടങ്ങിയ സൈനിക നടപടികൾക്ക് അന്ത്യം കുറിക്കാൻ പാകിസ്താൻ നടത്തുന്ന അതിവേഗ നീക്കങ്ങൾ വാഷിംഗ്ടണിന്റെ പ്രീതി സമ്പാദിക്കാനുള്ള തത്രപ്പാട് മാത്രമാണെന്ന് പലരും നിരീക്ഷിക്കുന്നു. ഇറാന്റെ റെവല്യൂഷണറി ഗാർഡ്‌സിന്റെ (IRGC) പിന്തുണയില്ലാതെ ഇത്തരം ചർച്ചകൾ വിജയിക്കില്ലെന്നിരിക്കെ, പാകിസ്താൻ്റെ ഈ ‘സിനിമാറ്റിക്’ നീക്കങ്ങൾ നയതന്ത്ര ലോകത്ത് പരിഹാസ്യമാവുകയാണ്. ചുരുക്കത്തിൽ, ലോകസമാധാനത്തിന് വഴിയൊരുക്കുന്ന മധ്യസ്ഥനാകാൻ ശ്രമിക്കുന്ന പാകിസ്താൻ്റെ കയ്യിൽ അതിനുള്ള പക്വതയോ നയതന്ത്ര ശേഷിയോ ഇല്ലെന്നാണ് നിലവിലെ സാഹചര്യം വ്യക്തമാക്കുന്നത്.










