ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിശാല ബെഞ്ചിന്റെ പരിഗണനയിലിരിക്കുന്ന സുപ്രീം കോടതി കേസിൽ നിലപാട് പരസ്യമാക്കി അഖിലേന്ത്യ മുസ്ലീം വ്യക്തിനിയമ ബോർഡ്. രാജ്യത്തെ മുസ്ലീം പള്ളികളിൽ സ്ത്രീകളുടെ പ്രവേശനം നിർബന്ധമാക്കുന്ന തരത്തിലുള്ള വിധി സുപ്രീം കോടതി പുറപ്പെടുവിക്കരുതെന്ന് ബോർഡ് ആവശ്യപ്പെട്ടു. പള്ളികളിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കേണ്ടത് അതത് പള്ളി കമ്മിറ്റികളാണെന്നും കോടതികളോ സർക്കാരോ ഈ വിഷയത്തിൽ ഇടപെടരുതെന്നും ബോർഡ് സുപ്രീം കോടതിയിൽ സമർപ്പിച്ച രേഖാമൂലമുള്ള വാദത്തിൽ വ്യക്തമാക്കി.
മുസ്ലീം പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശിക്കുന്നതിന് മതപരമായ വിലക്കില്ലെന്നും എന്നാൽ അത് നിർബന്ധമാക്കാനുള്ള അധികാരം കോടതിക്കില്ലെന്നുമാണ് ബോർഡിന്റെ പക്ഷം. പള്ളികളിൽ സ്ത്രീപ്രവേശനം നിർബന്ധമാക്കിയാൽ അത് ഭരണഘടനയുടെ 26-ാം അനുച്ഛേദം നൽകുന്ന മതപരമായ സ്വയംഭരണാധികാരത്തിന് വിരുദ്ധമായിരിക്കുമെന്നും ബോർഡ് ചൂണ്ടിക്കാട്ടുന്നു. ഭരണഘടനയുടെ 26 (ബി), (ഡി) വകുപ്പുകൾ പ്രകാരം ആരാധനാലയങ്ങളിലെ ആചാരങ്ങളിൽ തീരുമാനമെടുക്കാൻ അതത് കമ്മിറ്റികൾക്ക് അവകാശമുണ്ട്. ഖുറാനിലോ ഹദീസിലോ സ്ത്രീകളെ പള്ളിയിൽ കയറ്റാൻ പാടില്ലെന്ന് പറഞ്ഞിട്ടില്ല. പ്രവാചകന്റെ കാലത്ത് മദീനയിലെ പള്ളിയിൽ സ്ത്രീകൾ പ്രാർത്ഥനയിൽ പങ്കെടുത്തിരുന്നുവെന്നും ബോർഡ് കോടതിയെ അറിയിച്ചു.
ഇന്ത്യയിൽ പല മുസ്ലീം പള്ളികളും നിലവിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നുണ്ടെന്നും ചിലയിടങ്ങളിൽ സ്ത്രീകൾക്ക് പ്രാർത്ഥിക്കാൻ പ്രത്യേക സ്ഥലം അനുവദിച്ചിട്ടുണ്ടെന്നും ബോർഡ് വാദിക്കുന്നു. അതിനാൽ മുസ്ലീം സ്ത്രീകളോട് വിവേചനം ഉണ്ടെന്ന് പറയാനാകില്ല. പള്ളികളിൽ സ്ത്രീകളെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാൽ ഓരോ പള്ളിയുടെയും സാഹചര്യം അനുസരിച്ച് തീരുമാനമെടുക്കാൻ കമ്മിറ്റികളെ അനുവദിക്കണമെന്നും ബോർഡ് വ്യക്തമാക്കി.








