ഇടതുപക്ഷത്തിനെതിരെ പരസ്യമായ യുദ്ധപ്രഖ്യാപനം നടത്തി ജി. സുധാകരൻ . അമ്പലപ്പുഴയിലെ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന അദ്ദേഹം, തിരഞ്ഞെടുപ്പ് കൺവെൻഷനിലാണ് സി.പി.എമ്മിനെതിരെയും ചെങ്കൊടിയേന്തിയവർക്കെതിരെയും രൂക്ഷമായ ഭാഷയിൽ ആഞ്ഞടിച്ചത്. . കഞ്ചാവടിക്കുന്നവർ ചെങ്കൊടിയുമായി നടക്കുന്നുവെന്നും സി.പി.എമ്മിൽ ബുദ്ധിശൂന്യതയും അഹങ്കാരവുമാണ് ഉള്ളതെന്നും അദ്ദേഹം തുറന്നടിച്ചു.
തന്റെ രാഷ്ട്രീയ ജീവിതത്തിൽ തന്നെ ഇല്ലാതാക്കാൻ ശ്രമിച്ചവരോടുള്ള പ്രതികാരം വീട്ടുമെന്ന് സുധാകരൻ വ്യക്തമാക്കി. “പാർട്ടി ജീവിതത്തിൽ നിന്ന് എന്നെ പുറത്താക്കാൻ ശ്രമിച്ച നിമിഷം തന്നെ ഇതിന് മറുപടി നൽകുമെന്ന് ഞാൻ ഉറപ്പിച്ചിരുന്നു. സി.പി.എമ്മിന് ജനഹൃദയങ്ങൾ കീഴടക്കാൻ കഴിയില്ല. അഹങ്കാരവും തെറ്റായ പ്രവർത്തനങ്ങളുമാണ് ആ പാർട്ടിയെ നയിക്കുന്നത്. എന്നാൽ കോൺഗ്രസ് അങ്ങനെയല്ല, നല്ല സംസ്കാരവും പക്വതയും നിസ്സ്വാർത്ഥതയുമുള്ള പാർട്ടിയാണത്,” സുധാകരൻ പറഞ്ഞു. പുറത്തുനിന്ന് കേൾക്കുന്നതുപോലെയല്ല കോൺഗ്രസിന്റെ പ്രവർത്തനശൈലിയെന്നും ആ പാർട്ടിയുടെ ബുദ്ധിശക്തിയും പക്വതയും തന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളിലെ ക്രിമിനൽ വൽക്കരണത്തെക്കുറിച്ചാണ് സുധാകരൻ വിരൽ ചൂണ്ടുന്നത്. ചെങ്കൊടിയുടെ അന്തസ്സ് നശിപ്പിക്കുന്ന രീതിയിലാണ് പുതിയ കാലത്തെ പാർട്ടി പ്രവർത്തകരുടെ പെരുമാറ്റമെന്നും ഇത് ജനങ്ങൾ തിരിച്ചറിയുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.












