ന്യൂഡൽഹി : നിരോധിത ഭീകര സംഘടനയായ ദുഖ്തരൻ-ഇ-മില്ലത്തിന്റെ മേധാവിയും കശ്മീരി വിഘടനവാദിയുമായ ആസിയ അന്ദ്രാബിക്ക് ജീവപര്യന്തം തടവ് വിധിച്ചതിനെ പാകിസ്താൻ അപലപിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യ. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയും നുണകൾ പ്രചരിപ്പിക്കുകയും ചെയ്യുന്ന പാകിസ്താന് ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ യാതൊരു അവകാശവുമില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. നിരപരാധികളെ കൊല്ലുന്നതിനെയും അക്രമത്തെയും പിന്തുണയ്ക്കുന്നതിന് തുല്യമാണ് പാകിസ്താന്റെ നിലപാട് എന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവ് രൺധീർ ജയ്സ്വാള്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഡൽഹിയിലെ എൻഐഎ കോടതി കശ്മീരി വിഘടനവാദി നേതാവ് ആസിയ അന്ദ്രാബിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. കൂടാതെ, സഹായികളായ ഫെഹ്മീദ സോഫി, നഹീദ നസ്രീൻ എന്നിവർക്ക് 30 വർഷത്തെ തടവുശിക്ഷയും വിധിച്ചു. യുഎപിഎ , രാജ്യദ്രോഹം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ശിക്ഷാവിധി. ഇതിനെതിരെ പാകിസ്താൻ രംഗത്തെത്തുകയും ഇത് “നീതി നിഷേധമാണെന്നും കാശ്മീരി ശബ്ദങ്ങളെ അടിച്ചമർത്താനാണെന്നും” ആരോപിക്കുകയും ചെയ്തു. പാകിസ്താൻ വിദേശകാര്യ മന്ത്രാലയം നടത്തിയ ഈ പ്രസ്താവനകളെ പൂർണ്ണമായും തള്ളിക്കളയുന്നതായി ഇന്ത്യ വ്യക്തമാക്കി. ഇന്ത്യയുടെ പരമാധികാരത്തിലും നീതിന്യായ പ്രക്രിയയിലും ഇടപെടാൻ പാകിസ്താന് യാതൊരു അവകാശവും ഇല്ല എന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം അറിയിച്ചു.
സ്വന്തം രാജ്യത്ത് നടക്കുന്ന ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് പാകിസ്ഥാൻ ആദ്യം ആത്മപരിശോധന നടത്തണമെന്ന് രൺധീർ ജയ്സ്വാള്‍ പ്രതികരിച്ചു. ഒരു നിരോധിത ഭീകര സംഘടനയുടെ നേതാവിനെ ‘രാഷ്ട്രീയ നേതാവ്’ എന്ന് വിശേഷിപ്പിക്കുന്നതിലൂടെ പാകിസ്താൻ ഭീകരവാദത്തോടുള്ള തങ്ങളുടെ പ്രതിബദ്ധത വീണ്ടും തെളിയിച്ചിരിക്കുകയാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. വളരെക്കാലമായി ഭീകരതയെ സ്പോൺസർ ചെയ്യുന്ന ഒരു രാജ്യത്ത് നിന്നും അക്രമത്തെയും നിരപരാധികളെ കൊല്ലുന്നതിനെയും അനുകൂലിക്കുന്ന ഇത്തരമൊരു പ്രസ്താവനയുമായി വന്നതിൽ അതിശയിക്കാനില്ല എന്നും ജയ്‌സ്വാൾ വ്യക്തമാക്കി.








