ദിസ്പുർ : അസമിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാന തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അസമിലെത്തിയ മോദി തേയിലത്തോട്ടം തൊഴിലാളികളെ സന്ദർശിക്കുകയും പ്രചാരണ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തു. അസമിലെ ജനതയുടെ സാംസ്കാരിക വ്യക്തിത്വവും ഗോത്രവർഗ പാരമ്പര്യങ്ങളും സംരക്ഷിക്കാൻ ബിജെപി ബാധ്യസ്ഥമാണെന്ന് മോദി വ്യക്തമാക്കി.
അസമിലെ പെൺമക്കളുടെ അന്തസ്സും സുരക്ഷയും ഉറപ്പാക്കാൻ ഏകീകൃത സിവിൽ കോഡ് അനിവാര്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. “നമ്മുടെ പെൺമക്കൾ വഞ്ചിക്കപ്പെടാതിരിക്കാൻ ബിജെപി സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അസമിൽ യുസിസി നടപ്പിലാക്കുന്നതിലൂടെ എല്ലാവർക്കും തുല്യനീതി ഉറപ്പാക്കാൻ സാധിക്കും. ഗോത്രവർഗക്കാരുടെ ആചാരങ്ങൾ, പാരമ്പര്യങ്ങൾ, സിക്സ്ത് ഷെഡ്യൂൾ പ്രകാരമുള്ള പ്രത്യേക അവകാശങ്ങൾ എന്നിവയിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാവില്ല. ബിജെപി നൽകുന്ന എല്ലാ വാഗ്ദാനങ്ങളും പാലിക്കപ്പെടും. ഗോത്രവർഗ മേഖലകളുടെ സ്വയംഭരണാധികാരവും അവരുടെ തനതായ സംസ്കാരവും സംരക്ഷിച്ചുകൊണ്ട് മാത്രമേ അസമിന്റെ മുന്നേറ്റം സാധ്യമാകൂ,” എന്നും മോദി വ്യക്തമാക്കി.
വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി ഭൂരിപക്ഷ സമുദായത്തെ ന്യൂനപക്ഷമാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. തേയിലത്തോട്ടങ്ങളിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് കുടുംബങ്ങൾക്ക് സ്വന്തം ഭൂമി എന്ന അവകാശം നൽകിയ സംസ്ഥാന ബിജെപി സർക്കാരിന്റെ നടപടിയെ അദ്ദേഹം പ്രശംസിച്ചു. ഇത് അവരുടെ ജീവിതത്തിന് മാന്യതയും സുരക്ഷിതത്വവും നൽകിയതായി അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ അസമിലെ ആയിരക്കണക്കിന് യുവാക്കൾ ആയുധം ഉപേക്ഷിച്ച് മുഖ്യധാരയിലേക്ക് മടങ്ങിയെത്തിയെന്നും സംസ്ഥാനം വികസനത്തിന്റെ പാതയിലാണെന്നും മോദി ചൂണ്ടിക്കാട്ടി.








