തിരുവനന്തപുരം: ട്രെയിനിനു നേരെ കല്ലെറിയുന്നവർക്കെതിരെ കർശനമായ നിയമം കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. യാത്രക്കാരുടെ സുരക്ഷയിൽ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും കല്ലെറിയുന്ന സാമൂഹിക വിരുദ്ധർക്കെതിരെ കർശനമായ നിയമനിർമ്മാണം നടത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ കോളേജ് വിദ്യാർത്ഥിക്ക് പരിക്കേറ്റ സംഭവത്തിൽ ആയിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.
തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ വിദ്യാർത്ഥിക്ക് ധനസഹായം ഉൾപ്പെടെ നൽകുന്നതിനെക്കുറിച്ച് വ്യക്തമാക്കാൻ കഴിയില്ലെങ്കിലും ആവശ്യമായ എല്ലാ സംരക്ഷണവും ഉറപ്പുവരുത്തിയിട്ടുണ്ട് എന്നും സുരേഷ് ഗോപി അറിയിച്ചു. തിങ്കളാഴ്ച രാത്രി 9.50 ന് കടലുണ്ടിക്കും ഫറോക്കിനും ഇടയിൽ വച്ചാണ് ആലപ്പുഴ–കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിനു നേരെ കല്ലേറുണ്ടായത്. എൻജിനിൽ നിന്ന് എട്ടാമത്തെ ജനറൽ കോച്ചിൽ ജനാലയുടെ വശത്ത് ഇരുന്ന വിദ്യാർത്ഥിയുടെ താടിയെല്ലിനാണ് പരിക്കേറ്റത്.









