1972-ലെ അപ്പോളോ 17 ദൗത്യത്തിന് ശേഷം ആദ്യമായി മനുഷ്യരെ വഹിച്ചുകൊണ്ടുള്ള ചാന്ദ്രയാത്ര ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കാൻ തയ്യാറെടുക്കുന്നു. 2026 ഏപ്രിൽ 1-ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് വിജയകരമായി വിക്ഷേപിക്കപ്പെട്ട ഓറിയോൺ (Orion) പേടകം ഇപ്പോൾ ഭൂമിയുടെ ഉയർന്ന ഭ്രമണപഥത്തിൽ എത്തിയിരിക്കുകയാണ്.
ചന്ദ്രനിലേക്കുള്ള ദീർഘദൂര യാത്രയ്ക്ക് മുന്നോടിയായി ഓറിയോൺ പേടകം ഇപ്പോൾ ഭൂമിക്ക് ചുറ്റുമുള്ള അതിന്റെ അവസാന ഭ്രമണപഥത്തിലാണ്. ഇവിടെ വെച്ച് പേടകത്തിന്റെ ലൈഫ് സപ്പോർട്ട് സിസ്റ്റങ്ങൾ, ആശയവിനിമയ സംവിധാനങ്ങൾ എന്നിവ ശാസ്ത്രജ്ഞർ സൂക്ഷ്മമായി പരിശോധിച്ചു വരുന്നു. അടുത്ത ഏതാനും മണിക്കൂറുകൾക്കുള്ളിൽ പേടകത്തിലെ എൻജിനുകൾ വീണ്ടും പ്രവർത്തിപ്പിക്കും . ഈ പ്രക്രിയയിലൂടെയാണ് പേടകം ഭൂമിയുടെ ആകർഷണ വലയത്തിൽ നിന്ന് പുറത്തുകടന്ന് ചന്ദ്രനിലേക്കുള്ള പാതയിലേക്ക് പ്രവേശിക്കുന്നത്.
കമാൻഡർ റീഡ് വൈസ്മാൻ ,പൈലറ്റ് വിക്ടർ ഗ്ലോവർ – ചന്ദ്രനിലേക്ക് യാത്ര ചെയ്യുന്ന ആദ്യത്തെ കറുത്തവർഗ്ഗക്കാരൻ ആണ്, ചന്ദ്രനിലേക്ക് യാത്ര ചെയ്യുന്ന ആദ്യ വനിത ക്രിസ്റ്റീന കോച്ച് മിഷൻ സ്പെഷ്യലിസ്റ്റ് ,കനേഡിയൻ ബഹിരാകാശ ഏജൻസിയിൽ നിന്നുള്ള ആദ്യ അന്താരാഷ്ട്ര യാത്രികൻ ആയ ജെറമി ഹാൻസൺ എന്നീ നാല് പ്രഗത്ഭരായ ബഹിരാകാശ സഞ്ചാരികളാണ് ഈ ദൗത്യത്തിലുള്ളത്.
ഈ ദൗത്യം ചന്ദ്രനിൽ ഇറങ്ങാനല്ല, മറിച്ച് ചന്ദ്രനെ ചുറ്റി തിരികെ വരാനാണ് ലക്ഷ്യമിടുന്നത്. ഏകദേശം 10 ദിവസം നീണ്ടുനിൽക്കുന്ന ഈ യാത്രയിൽ പേടകം ചന്ദ്രന്റെ ഉപരിതലത്തിൽ നിന്ന് ഏകദേശം 7,400 കിലോമീറ്റർ അകലത്തിലൂടെ സഞ്ചരിക്കും. ഭൂമിയുടെ ഭ്രമണപഥത്തിൽ വെച്ച് പൈലറ്റ് വിക്ടർ ഗ്ലോവർ പേടകം സ്വയം നിയന്ത്രിക്കുന്ന പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കി. ഭാവിയിൽ ചന്ദ്രനിൽ ഇറങ്ങുന്ന ഘട്ടങ്ങളിൽ ഇത് അത്യന്താപേക്ഷിതമാണ്.
ചന്ദ്രന്റെ ഗുരുത്വാകർഷണം ഉപയോഗപ്പെടുത്തി ഒരു ‘സ്ലിംഗ്ഷോട്ട്’ പോലെ പേടകത്തെ തിരികെ ഭൂമിയിലേക്ക് എത്തിക്കുന്ന രീതിയാണ് ഇവിടെ അവലംബിക്കുന്നത്. ഇത് എൻജിൻ തകരാറുകൾ സംഭവിച്ചാൽ പോലും യാത്രികരുടെ സുരക്ഷ ഉറപ്പാക്കുന്നു.
ചന്ദ്രനിലേക്കുള്ള പാതയിൽ പ്രവേശിച്ചു കഴിഞ്ഞാൽ നാല് ദിവസം കൊണ്ട് യാത്രികർ ചന്ദ്രന്റെ അരികിലെത്തും. ഏപ്രിൽ 6-ഓടെ അവർ ചന്ദ്രന്റെ മറുവശത്ത് നിന്നുള്ള ദൃശ്യങ്ങൾ പകർത്തി തുടങ്ങും. ഏപ്രിൽ 11-ഓടെ പസഫിക് സമുദ്രത്തിൽ ഇറങ്ങിക്കൊണ്ട് ഈ ദൗത്യം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.












