പശ്ചിമേഷ്യൻ പ്രതിസന്ധികൾക്കിടയിലും രാജ്യത്ത് ഇന്ധനവില വർദ്ധിപ്പിക്കാതെ ജനങ്ങളെ സംരക്ഷിക്കുന്നത് ബിജെപി സർക്കാരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അസമിലെ ഹോജായിൽ നടന്ന കൂറ്റൻ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇന്ധനവില വർദ്ധിപ്പിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്നും അസമിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ലോകം മുഴുവൻ വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില ഉയരാതെ പിടിച്ചുനിർത്താൻ തന്റെ സർക്കാരിന് സാധിച്ചുവെന്ന് മോദി അവകാശപ്പെട്ടു. “ലോകം വലിയ പ്രതിസന്ധി നേരിടുമ്പോഴും ഇന്ത്യയിൽ ഇന്ധനവില വർദ്ധിപ്പിക്കാൻ ഞങ്ങൾ അനുവദിച്ചില്ല. എന്നാൽ ഹിമാചൽ പ്രദേശിലെ കോൺഗ്രസ് സർക്കാർ വില വർദ്ധിപ്പിച്ചു. തിരഞ്ഞെടുപ്പിന് മുൻപ് ആശ്വാസത്തെക്കുറിച്ച് സംസാരിക്കുന്ന രാജകുടുംബം (കോൺഗ്രസ്), അധികരത്തിൽ വന്നാൽ ജനങ്ങളെ ദുരിതത്തിലാഴ്ത്തും. അതുകൊണ്ട് അസമിലെ ഓരോ കുടുംബവും അവരെ സൂക്ഷിക്കണം.” നരേന്ദ്ര മോദി പറഞ്ഞു.
അസം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി നുഴഞ്ഞുകയറ്റമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത് സംസ്ഥാനത്തിന്റെ സുരക്ഷയെയും സാംസ്കാരിക വ്യക്തിത്വത്തെയും ബാധിക്കുന്നു. “നുഴഞ്ഞുകയറ്റം എന്നത് ഉപജീവനത്തെയും സുരക്ഷയെയും ബാധിക്കുന്ന പ്രശ്നമാണ്. അസമിനെ ജനസംഖ്യാപരമായ അസന്തുലിതാവസ്ഥയിൽ നിന്ന് രക്ഷിക്കാൻ ബിജെപി-എൻഡിഎ സഖ്യം ശ്രമിക്കുന്നു. ബിജെപിക്ക് നൽകുന്ന ഓരോ വോട്ടും നുഴഞ്ഞുകയറ്റക്കാരെ അകറ്റി നിർത്താനും അസമിന്റെ വ്യക്തിത്വം സംരക്ഷിക്കാനും സഹായിക്കും.”
പാവപ്പെട്ടവരുടെയും കർഷകരുടെയും ഇടത്തരക്കാരുടെയും മേൽ ആഗോള പ്രതിസന്ധിയുടെ ഭാരം വീഴാതിരിക്കാനാണ് ബിജെപി മുൻഗണന നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹോജായ് മണ്ഡലത്തിൽ ബിജെപിയുടെ ശിലാദിത്യ ദേവും കോൺഗ്രസിന്റെ ജില്ലി ചൗധരിയും തമ്മിലാണ് പ്രധാന പോരാട്ടം. അസമിലെ 126 മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പ് ഏപ്രിൽ 9-ന് ഒറ്റഘട്ടമായി നടക്കും. മെയ് 4-നാണ് വോട്ടെണ്ണൽ.








