ക്രിക്കറ്റ് മൈതാനത്തെ ഒരു റണ്ണിനെച്ചൊല്ലിയുള്ള തർക്കം കലാശിച്ചത് അമ്പയറുടെ ദാരുണ അന്ത്യത്തിൽ. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ഞായറാഴ്ച വൈകുന്നേരമാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പ്രാദേശിക ക്രിക്കറ്റ് മത്സരത്തിൽ അമ്പയറായിരുന്ന ദോല അജിത് ബാബു (21) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മറ്റൊരു അമ്പയറായ ചിരഞ്ജീവിക്കും പരിക്കേറ്റിട്ടുണ്ട്.
ഞായറാഴ്ച വൈകുന്നേരം നടന്ന മത്സരത്തിനിടെ ഒരു റൺ ഔട്ട് തീരുമാനത്തെച്ചൊല്ലി കളിക്കാർ തമ്മിൽ തർക്കമുണ്ടായിരുന്നു. അജിത് ബാബുവും സുഹൃത്തായ ചിരഞ്ജീവിയും ചേർന്ന് ഈ പ്രശ്നം പരിഹരിക്കുകയും കളി തുടരുകയും ചെയ്തു. എന്നാൽ കളി കാണാനെത്തിയ കാന്ത കിഷോർ (26) എന്ന യുവാവ് അമ്പയർമാരെയും കളിക്കാരെയും അസഭ്യം പറയാൻ തുടങ്ങി. തുടർന്ന് നാട്ടുകാർ ഇടപെട്ട് ഈ പ്രശ്നവും അവിടെവെച്ച് ഒത്തുതീർപ്പാക്കിയിരുന്നു.
കളി കഴിഞ്ഞ് രാത്രിയായതോടെ, പ്രശ്നം സംസാരിക്കാനെന്ന വ്യാജേന പ്രതിയായ കിഷോർ അമ്പയർമാരെ പാഡിഗഡ്‌ലി ജംഗ്ഷനിലേക്ക് വിളിച്ചുവരുത്തി. “അവർ അവിടെ എത്തിയ ഉടനെ കിഷോർ വീണ്ടും തർക്കം തുടങ്ങി. പെട്ടെന്ന് കൈയ്യിൽ കരുതിയിരുന്ന കത്തി എടുത്ത് അജിത് ബാബുവിന്റെ നെഞ്ചിൽ കുത്തുകയായിരുന്നു. തടയാൻ ശ്രമിച്ച ചിരഞ്ജീവിക്കും പരിക്കേറ്റു.” സർക്കിൾ ഇൻസ്പെക്ടർ മല്ലേശ്വര റാവു പറഞ്ഞു.
അജിത്തിന്റെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിവിധ വകുപ്പുകൾ പ്രകാരം കൊലപാതകത്തിന് കേസെടുത്തു. ഒളിവിൽ പോയ പ്രതി കാന്ത കിഷോറിനായി വിശാഖപട്ടണം പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.








