ഒരുകാലത്ത് ‘പർവതത്തേക്കാൾ ഉയരമുള്ളത്, സമുദ്രത്തേക്കാൾ ആഴമുള്ളത്, തേനിനേക്കാൾ മധുരമുള്ളത്’ എന്നൊക്കെ വിശേഷിപ്പിക്കപ്പെട്ട ചൈന-പാകിസ്താൻ സൗഹൃദം 2026-ൽ എത്തുമ്പോൾ കടുത്ത കയ്പ്പേറിയ യാഥാർത്ഥ്യങ്ങളിലേക്ക് കൂപ്പുകുത്തുന്നു. “ഇരുമ്പു സഹോദരങ്ങൾ” എന്ന് പരസ്പരം വിളിച്ചിരുന്ന ഈ രാജ്യങ്ങൾക്കിടയിലെ ബന്ധം ഇപ്പോൾ വെറുമൊരു കടബാധ്യതയായി മാറിയിരിക്കുകയാണ്. പാകിസ്താൻ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ പ്രധാന കാരണം ചൈനയുടെ തന്ത്രപരമായ ‘കടക്കെണി’ നയമാണെന്ന് ആഗോള സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴി (CPEC) എന്നറിയപ്പെടുന്ന വൻകിട പദ്ധതി പാകിസ്താൻ്റെ വികസനത്തിനപ്പുറം ചൈനയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനുള്ള എളുപ്പവഴിയായി മാറിയെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ചൈനയുടെ ‘മലacca ഡിലമ്മ’ പരിഹരിക്കാൻ പാകിസ്ഥാനിലൂടെ നിർമ്മിച്ച ഈ പാതയുടെ നിർമ്മാണ ചിലവ് മുഴുവൻ പാകിസ്താൻ്റെ തലയിലാവുകയും ചെയ്തു. ഗ്വാദർ തുറമുഖത്തിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. ഒരു ബില്യൺ ഡോളറിലധികം ചൈന നിക്ഷേപിച്ച ഈ തുറമുഖത്തു നിന്നുള്ള വരുമാനത്തിന്റെ 90 ശതമാനവും ചൈന കൊണ്ടുപോകുമ്പോൾ പാകിസ്താന് ലഭിക്കുന്നത് വെറും 10 ശതമാനം മാത്രമാണ്. വൈദ്യുതി മേഖലയിലും പാകിസ്താൻ വൻ പ്രതിസന്ധിയിലാണ്. ചൈനീസ് കമ്പനികൾ നിർമ്മിച്ച പ്ലാന്റുകളിൽ നിന്ന് വൈദ്യുതി ഉപയോഗിച്ചാലും ഇല്ലെങ്കിലും പണം നൽകണം എന്ന നിബന്ധന (Capacity payment) പാകിസ്ഥാന്റെ നടുവൊടിക്കുന്നു. നിലവിൽ 15 ബില്യൺ ഡോളറിലധികം വൈദ്യുതി കടബാധ്യതയാണ് പാകിസ്താനുള്ളത്. രാജ്യത്തെ വൈദ്യുതി നിരക്ക് കഴിഞ്ഞ ആറുവർഷത്തിനിടെ നാലിരട്ടിയോളം വർദ്ധിച്ചത് വ്യവസായങ്ങളെയും സാധാരണക്കാരെയും ഒരുപോലെ ബാധിച്ചു.
നിലവിൽ പാകിസ്താൻ ലോക ബാങ്കിനോടും ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്കിനോടും ഉള്ളതിനേക്കാൾ വലിയ കടബാധ്യത ചൈനയോടാണ് പുലർത്തുന്നത്. ഏകദേശം 69 ബില്യൺ ഡോളറിലധികം തുകയാണ് വിവിധ വായ്പകളായി ചൈനയ്ക്ക് നൽകാനുള്ളത്. കടം തിരിച്ചടയ്ക്കാൻ വീണ്ടും ചൈനയെ തന്നെ ആശ്രയിക്കേണ്ടി വരുന്ന ‘ഡെബ്റ്റ് ട്രാപ്പ്’ നയത്തിൽ പാകിസ്താൻ പൂർണ്ണമായും കുടുങ്ങിക്കഴിഞ്ഞു. സാമ്പത്തിക സഹായത്തിന് പുറമെ അത്യാധുനിക നിരീക്ഷണ സംവിധാനങ്ങൾ പാകിസ്ഥാനിൽ സ്ഥാപിച്ചതിലൂടെ ചൈന പാക് പൗരന്മാരുടെ വിവരങ്ങളും ചോർത്തുന്നുണ്ടെന്ന ആരോപണം ശക്തമാണ്. ‘തേനിനേക്കാൾ മധുരമുള്ള’ സൗഹൃദം എന്ന പഴയ മുദ്രാവാക്യം ‘കടത്തേക്കാൾ ആഴമുള്ള ദുരിതം’ എന്ന നിലയിലേക്ക് മാറിയിരിക്കുകയാണ്.












