തൃക്കരിപ്പൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി സന്ദീപ് വാര്യർക്ക് നേരെ ആക്രമണം. കാഞ്ഞങ്ങാട് പടന്നക്കാട് നെഹ്‌റു കോളേജിൽ വോട്ട് ചോദിക്കാനെത്തിയപ്പോഴാണ് സന്ദീപിനും സംഘത്തിനും നേരെ ആക്രമണമുണ്ടായത്. സംഘർഷത്തിൽ രണ്ട് യുഡിഎഫ് പ്രവർത്തകർക്ക് പരിക്കേറ്റു. ഇവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോളേജ് ഡേ ആഘോഷങ്ങളുടെ ഭാഗമായി ക്യാമ്പസിൽ ഡിജെ പ്രോഗ്രാം നടക്കുകയായിരുന്നു. ഇതിനിടയിലേക്കാണ് വോട്ട് അഭ്യർത്ഥിക്കാനായി സ്ഥാനാർത്ഥിയും പ്രവർത്തകരും എത്തിയത്.
പരിപാടിക്കിടയിൽ സ്ഥാനാർത്ഥി എത്തിയത് ചോദ്യം ചെയ്തുകൊണ്ട് ഒരു വിഭാഗം വിദ്യാർത്ഥികൾ രംഗത്തെത്തുകയും ഇത് വാക്കേറ്റത്തിലും പിന്നീട് കൈയാങ്കളിയിലും കലാശിക്കുകയുമായിരുന്നു. എസ്എഫ്ഐ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് യുഡിഎഫ് നേതൃത്വം ആരോപിച്ചു. എന്നാൽ ഡിജെ പ്രോഗ്രാം തടസ്സപ്പെടുത്തിയതാണ് സംഘർഷത്തിന് കാരണമായതെന്നാണ് മറുവിഭാഗത്തിന്റെ വാദം.
സംഭവത്തെത്തുടർന്ന് ഹൊസ്ദുർഗ് പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ ശാന്തമാക്കി. തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കവെ മണ്ഡലത്തിലുണ്ടായ ഈ അക്രമസംഭവം രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി യുഡിഎഫ് രംഗത്തെത്തി.












