ന്യൂഡൽഹി: അതീവ സുരക്ഷാ മേഖലയായ ഡൽഹി നിയമസഭയിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ മുഖംമൂടി ധരിച്ചെത്തിയ ഒരാൾ കാറുമായി നിയമസഭയുടെ വിഐപി ഗേറ്റ് തകർത്ത് അകത്തുകയറി. സ്പീക്കർ വിജേന്ദർ ഗുപ്തയുടെ ഔദ്യോഗിക വാഹനത്തിന് സമീപം പൂച്ചെണ്ട് (വെച്ച ശേഷം ഇയാൾ വേഗത്തിൽ കാറോടിച്ച് പോവുകയായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് പഞ്ചാബ് സ്വദേശിയായ സർബ്ജിത് സിംഗ് ഉൾപ്പെടെ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
നിയമസഭാ സമുച്ചയത്തിലെ വിഐപി കവാടമായ ഗേറ്റ് നമ്പർ 2-ലൂടെയാണ് കാർ ഇരച്ചുകയറിയത്. ഇരുമ്പ് ഗേറ്റും ബൂം ബാരിയറും തകർത്താണ് സർബ്ജിത് സിംഗ് അകത്തെത്തിയത്. പോർച്ചിന് സമീപം കാർ നിർത്തിയ ഇയാൾ പുറത്തിറങ്ങി സ്പീക്കറുടെ കാറിന് മുന്നിൽ ഒരു പൂച്ചെണ്ട് വെച്ചു. തൊട്ടുപിന്നാലെ വന്ന വഴിയിലൂടെ തന്നെ കാറോടിച്ച് പുറത്തേക്ക് പോയി. തിരികെ പോകുമ്പോഴും ബാരിയറുകളിൽ കാർ ഇടിച്ചിരുന്നു.വിഐപി ഗേറ്റ്, ബൂം ബാരിയർ എന്നിവ തകർന്നു
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ രണ്ട് മണിക്കൂറിനുള്ളിൽ തന്നെ പ്രതികളെ പോലീസ് പിടികൂടി. ഒരാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്, മറ്റ് രണ്ട് പേരെ ചോദ്യം ചെയ്തു വരികയാണ്.
മുഖംമൂടി ധരിച്ചെത്തി ഇത്തരമൊരു ‘വിചിത്രമായ’ പ്രവൃത്തി ചെയ്തതിന് പിന്നിലെ ലക്ഷ്യം എന്താണെന്ന് വ്യക്തമല്ല. ഡൽഹി പോലീസും സുരക്ഷാ ഏജൻസികളും പ്രതികളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. അതീവ സുരക്ഷയുള്ള നിയമസഭയ്ക്കുള്ളിലേക്ക് ഒരാൾ ഇത്തരത്തിൽ അതിക്രമിച്ചു കയറിയത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.












