ലോകത്തെ ഏറ്റവും മികച്ച പേസർ ജസ്പ്രീത് ബുംറയെ പോലും വിറപ്പിച്ച 15 വയസ്സുകാരൻ വൈഭവ് സൂര്യവംശിയുടെ ബാറ്റിംഗ് കണ്ട് അത്ഭുതപ്പെട്ട് മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യ. രാജസ്ഥാൻ റോയൽസിനായി 14 പന്തിൽ 39 റൺസ് അടിച്ചുകൂട്ടിയ വൈഭവ്, ബുംറയുടെ ഒരു ഓവറിൽ മാത്രം രണ്ട് സിക്സറുകളാണ് പറത്തിയത്. കളിക്ക് ശേഷം വൈഭവിനെ നേരിട്ട് കണ്ട് അഭിനന്ദിക്കാനും ഹാർദിക് മറന്നില്ല.
മത്സരശേഷം സംസാരിക്കവേ വൈഭവിന്റെ പ്രകടനത്തെ ഹാർദിക് വാനോളം പുകഴ്ത്തി. “15-16 വയസ്സുള്ള ഒരു പയ്യൻ ഇത്തരത്തിൽ ബാറ്റ് ചെയ്യുന്നത് കാണുന്നത് തന്നെ അത്ഭുതകരമാണ്. ഈ മത്സരത്തിന് മുന്നോടിയായി ഞങ്ങളുടെ പ്ലാനിംഗിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്ത പേര് വൈഭവിന്റേതായിരുന്നു. അവന്റെ ഭയമില്ലാത്ത ശൈലിയും ഷോട്ടുകളും അതിശയിപ്പിക്കുന്നതാണ്. അവന് നല്ലൊരു ഭാവി നേരുന്നു,” – ഹാർദിക് പറഞ്ഞു.
മഴ കാരണം 11 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ഉയർത്തിയത് 151 റൺസ് എന്ന കൂറ്റൻ ലക്ഷ്യമാണ്. ഓപ്പണിംഗിൽ യശസ്വി ജയ്‌സ്വാളും (32 പന്തിൽ 77*) വൈഭവും ചേർന്ന് വെറും 2.4 ഓവറിൽ ടീം സ്കോർ 50 കടത്തി. 80 റൺസിന്റെ ഓപ്പണിംഗ് കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് പടുത്തുയർത്തിയത്.
27 റൺസിനാണ് മുംബൈ തോൽവി വഴങ്ങിയത്. രോഹിത് ശർമ്മ (5), സൂര്യകുമാർ യാദവ് (6), റയാൻ റിക്കിൾട്ടൺ (8) എന്നിവർ തുടക്കത്തിലേ പുറത്തായതോടെ മുംബൈ സമ്മർദ്ദത്തിലായി. ഹാർദിക് പാണ്ഡ്യയും തിലക് വർമ്മയും പൊരുതാൻ ശ്രമിച്ചെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തി രാജസ്ഥാൻ കളി നിയന്ത്രിച്ചു. ഷെർഫാൻ റുഥർഫോർഡിന്റെ (25) പോരാട്ടവും മുംബൈയെ രക്ഷിച്ചില്ല.












