പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ ആവേശം കൊടുമുടിയിൽ നിൽക്കെ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സ്ഫോടനാത്മകമായ ആരോപണങ്ങളുമായി എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസുകളിൽ രാഹുലിന് പങ്കുണ്ടെന്നും പത്താം തീയതിക്ക് ശേഷം ഇതിന്റെ തെളിവുകൾ പുറത്തുവിടുമെന്നും ശോഭ ഭീഷണി മുഴക്കി. പീഡനക്കേസുകൾ ഒതുക്കിത്തീർക്കാൻ ഷാഫി പറമ്പിൽ എംപി പണം നൽകിയെന്നും ഇതിന്റെ രേഖകൾ മാധ്യമങ്ങൾക്ക് മുന്നിൽ കൊണ്ടുവരുമെന്നും അവർ അവകാശപ്പെട്ടു.
പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പല രഹസ്യങ്ങളും തന്റെ പക്കലുണ്ടെന്ന് ശോഭ പറഞ്ഞു. വികസനം പറഞ്ഞാണ് താൻ വോട്ട് ചോദിക്കുന്നതെങ്കിലും എതിരാളികളുടെ ‘മുഖംമൂടി’ താൻ വലിച്ചുകീറും. പീഡിപ്പിക്കപ്പെട്ട ഒരു പെൺകുട്ടി എറണാകുളത്ത് നിന്ന് തന്നെ കാണാൻ വന്നിരുന്നുവെന്നും ആ പെൺകുട്ടിയോട് ചില കാര്യങ്ങൾ താൻ പറഞ്ഞിട്ടുണ്ടെന്നും ശോഭ വെളിപ്പെടുത്തി. നിലവിൽ ഈ വിഷയങ്ങൾ പുറത്തുപറയാത്തത് തിരഞ്ഞെടുപ്പ് കാലമായതിനാലാണ്. പത്താം തീയതിക്ക് ശേഷം കേരള രാഷ്ട്രീയം ശരിക്കുള്ള കളി കാണാൻ പോകുകയാണെന്നും പീഡിപ്പിക്കപ്പെട്ട പെൺകുട്ടികൾക്ക് താങ്ങായി താൻ ഉണ്ടാകുമെന്നും അവർ പറഞ്ഞു.
ഇതിനോടകം തന്നെ ദേശീയ വനിതാ കമ്മീഷന് പരാതി നൽകിയിട്ടുണ്ടെന്നും തന്റെ കൈവശമുള്ള പരാതികളെല്ലാം ഫയലിൽ സൂക്ഷിച്ചിരിക്കുകയാണെന്നും ശോഭാ സുരേന്ദ്രൻ കൂട്ടിചേർത്തു. ശോഭയുടെ ഈ പുതിയ വെളിപ്പെടുത്തലുകൾ പാലക്കാട്ടെ തിരഞ്ഞെടുപ്പ് ഗോദയിൽ വൻ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.











