ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്ന ഒമ്പതംഗ ഭരണഘടനാ ബെഞ്ചിൽ ഹർജിക്കാർക്കെതിരെ നിർണ്ണായക ചോദ്യങ്ങളുമായി ജസ്റ്റിസ് ബി.വി. നാഗരത്ന. ശബരിമല ക്ഷേത്രവുമായോ അവിടുത്തെ ആചാരങ്ങളുമായോ യാതൊരു ബന്ധവുമില്ലാത്ത, അയ്യപ്പഭക്തരല്ലാത്ത വ്യക്തികൾ നൽകിയ ഹർജി എന്തിനാണ് പരിഗണിച്ചതെന്ന് ജസ്റ്റിസ് നാഗരത്ന ആരാഞ്ഞു. യുവതീപ്രവേശനം ആവശ്യപ്പെട്ട് യഥാർത്ഥ ഭക്തരായ ആരും തന്നെ കോടതിയെ സമീപിച്ചിട്ടില്ലെന്ന വസ്തുതയും ജസ്റ്റിസ് കോടതിയിൽ ചൂണ്ടിക്കാട്ടി.
യുവതീപ്രവേശനത്തിനായി ഏതെങ്കിലും വ്യക്തി ഒരു സിവിൽ കോടതിയെയാണ് സമീപിച്ചിരുന്നതെങ്കിൽ, ആ കേസുമായുള്ള നിങ്ങളുടെ ബന്ധം എന്താണെന്ന ചോദ്യം കോടതിയിൽ നിന്ന് ആദ്യം തന്നെ ഉയരുമായിരുന്നുവെന്ന് ജസ്റ്റിസ് നാഗരത്ന നിരീക്ഷിച്ചു. ഹർജിക്കാരന് വിഷയവുമായുള്ള ബന്ധം തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ അപ്പോൾ തന്നെ കേസ് തള്ളുമായിരുന്നു. ഇക്കാര്യം പരിഗണിച്ചിരുന്നുവെങ്കിൽ 2006-ൽ തന്നെ ഈ കേസ് തള്ളപ്പെടുമായിരുന്നുവെന്ന് ബെഞ്ചിന് നേതൃത്വം നൽകുന്ന ചീഫ് ജസ്റ്റിസ് സൂര്യകാന്തും അഭിപ്രായപ്പെട്ടു. എന്നാൽ അഞ്ചംഗ ബെഞ്ച് ഉൾപ്പെടെ ഈ വിഷയം വിശദമായി പരിഗണിച്ച ശേഷമാണ് വിശാല ബെഞ്ചിന്റെ തീരുമാനത്തിന് വിട്ടതെന്നും ചീഫ് ജസ്റ്റിസ് ഓർമ്മിപ്പിച്ചു.
ജഡ്ജിമാരുടെ നിരീക്ഷണത്തെ പൂർണ്ണമായും പിന്തുണച്ച സോളിസിറ്റർ ജനറൽ തുഷാർ മേത്ത, മുസ്ലിം പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനം വേണമെന്ന് ആവശ്യപ്പെട്ട് തനിക്ക് കോടതിയെ സമീപിക്കാൻ കഴിയില്ലെന്ന് ഉദാഹരണമായി പറഞ്ഞു. താൻ അങ്ങനെ ചെയ്താൽ കോടതി ആദ്യം ചോദിക്കുക തന്റെ അവകാശത്തെ കുറിച്ചായിരിക്കും. പഞ്ചാബിൽ രജിസ്റ്റർ ചെയ്ത ‘ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷൻ’ ആണ് ശബരിമല കേസിൽ കോടതിയെ സമീപിച്ചത്. ഈ സംഘടനയ്ക്ക് ശബരിമലയെക്കുറിച്ചോ അവിടുത്തെ വിശ്വാസങ്ങളെക്കുറിച്ചോ യാതൊരു അറിവുമില്ലെന്ന് കേന്ദ്ര സർക്കാർ കോടതിയിൽ സമർപ്പിച്ച ലിഖിത വാദത്തിൽ വ്യക്തമാക്കി. വിശ്വാസികളല്ലാത്തവർ ആചാരങ്ങളിൽ ഇടപെടുന്നത് ശരിയല്ലെന്ന കേന്ദ്ര നിലപാടിന് കരുത്തുപകരുന്നതാണ് ജഡ്ജിമാരുടെ പുതിയ നിരീക്ഷണങ്ങൾ.









