അമേരിക്കയും ഇറാനും തമ്മിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ഇസ്രായേലിന്റെ പോരാട്ടം അവസാനിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ലക്ഷ്യങ്ങൾ പൂർത്തിയാക്കാൻ ഏത് നിമിഷവും യുദ്ധത്തിലേക്ക് മടങ്ങാൻ ഇസ്രായേൽ സജ്ജമാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. നിലവിലെ വെടിനിർത്തൽ പോരാട്ടത്തിന്റെ അന്ത്യമല്ലെന്നും മറിച്ച് ലക്ഷ്യത്തിലേക്കുള്ള ഒരു ചുവടുവെപ്പ് മാത്രമാണെന്നും ടെലിവിഷൻ സന്ദേശത്തിലൂടെ അദ്ദേഹം വ്യക്തമാക്കി. “നമ്മുടെ വിരലുകൾ ഇപ്പോഴും ട്രിഗറിൽ തന്നെയാണ്. ഒത്തുതീർപ്പിലൂടെയോ അല്ലെങ്കിൽ പോരാട്ടത്തിലൂടെയോ ഇസ്രായേൽ ലക്ഷ്യങ്ങൾ കൈവരിക്കും” – നെതന്യാഹു പറഞ്ഞു. അമേരിക്കയുമായി സഹകരിച്ചാണ് വെടിനിർത്തൽ തീരുമാനമെടുത്തതെങ്കിലും ഇറാന്റെ ആണവ-മിസൈൽ ഭീഷണികൾ പൂർണ്ണമായും ഇല്ലാതാക്കുക എന്നതാണ് ഇസ്രായേലിന്റെ പ്രഥമ പരിഗണനയെന്ന് അദ്ദേഹം ആവർത്തിച്ചു.
അമേരിക്കയുമായി ചേർന്ന് നടത്തിയ സൈനിക നീക്കത്തിലൂടെ ഇറാന്റെ ആണവ പശ്ചാത്തല സൗകര്യങ്ങൾക്കും മിസൈൽ കേന്ദ്രങ്ങൾക്കും വലിയ നാശനഷ്ടങ്ങൾ വരുത്താൻ ഇസ്രായേലിന് സാധിച്ചിട്ടുണ്ട്. ഇത് സമാനതകളില്ലാത്ത വിജയമാണെന്നും നെതന്യാഹു അവകാശപ്പെട്ടു. അതേസമയം, ഹമാസിനും ഇറാനും ഒപ്പം നിൽക്കുന്ന ഹിസ്ബുള്ളയ്ക്കെതിരായ പോരാട്ടത്തിൽ ഇളവുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം തുടരുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ഹോർമുസ് കടലിടുക്കിലെ സുരക്ഷയും ഉപരോധങ്ങളിലെ ഇളവും അടക്കമുള്ള നിബന്ധനകളിൻമേലാണ് നിലവിലെ വെടിനിർത്തൽ നീങ്ങുന്നത്. എന്നാൽ ഇറാന്റെ ഭാഗത്ത് നിന്ന് ചെറിയൊരു പ്രകോപനമുണ്ടായാൽ പോലും മാരകമായ തിരിച്ചടി നൽകാൻ ഇസ്രായേൽ സേന സജ്ജമായി നിൽക്കുകയാണ്. പശ്ചിമേഷ്യയിലെ സമാധാനം ഒരു നൂൽപാലത്തിലാണെന്ന സൂചനയാണ് നെതന്യാഹുവിന്റെ ഈ വാക്കുകൾ നൽകുന്നത്.












