ഐപിഎൽ 2026-ൽ റൺവേട്ടയിൽ ഒന്നാമനായി കുതിക്കുന്ന 15-കാരൻ വൈഭവ് സൂര്യവംശിയെ പ്രശംസിച്ചും ഒപ്പം ഒരു മുന്നറിയിപ്പ് നൽകിയും മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ്. ആർസിബിക്കെതിരെ വെറും 26 പന്തിൽ 78 റൺസ് അടിച്ചുകൂട്ടിയ വൈഭവിന്റെ പ്രകടനത്തിന് പിന്നാലെയാണ് സെവാഗിന്റെ പ്രതികരണം.
വൈഭവിനെ വെറുമൊരു അഗ്രസീവ് ബാറ്റർ എന്ന് വിളിക്കാൻ സെവാഗ് തയ്യാറല്ല. “രോഹിത് ശർമ്മയോ ജയ്‌സ്വാളോ അഭിഷേക് ശർമ്മയോ ആകട്ടെ, ആർക്കാണ് 25 പന്തിൽ 78 റൺസ് എടുക്കാൻ കഴിയുക? അവന് മുന്നിൽ പന്തെറിയുന്നത് കുട്ടികളല്ല,” സെവാഗ് പറഞ്ഞു. എന്നാൽ വൈഭവ് നാളെ ഇതേ ശൈലിയിൽ കളിച്ച് പുറത്താകുമ്പോൾ ഇന്ന് പുകഴ്ത്തുന്നവർ തന്നെ അവനെ വിമർശിക്കുമെന്നും സെവാഗ് ഓർമ്മിപ്പിച്ചു.
ലോകോത്തര പേസർ ജോഷ് ഹേസൽവുഡിനെതിരെ വൈഭവ് നടത്തിയ പ്രകടനം ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചു. ഹേസൽവുഡിന്റെ നാല് പന്തുകളിൽ മൂന്ന് ഫോറും ഒരു സിക്സറും ഉൾപ്പെടെയാണ് വൈഭവ് തകർത്താടിയത്. ഹേസൽവുഡിനെ കൊണ്ടുവന്ന് വൈഭവിനെ പുറത്താക്കാമെന്ന ആർസിബിയുടെ തന്ത്രം പാളിയതിനെ മനോജ് തിവാരി പരിഹസിച്ചു. “ഹേസൽവുഡിനെ കൊണ്ടുവന്നപ്പോൾ അവർ വിചാരിച്ചു വൈഭവ് പുറത്താകുമെന്ന്, എന്നാൽ അടി തുടങ്ങിയപ്പോൾ എനിക്ക് ചോദിക്കാൻ തോന്നിയത് ‘ആ ഗയാ സ്വാദ്?’ (ഇപ്പോൾ രുചി പിടിച്ചോ?) എന്നാണ്,” തിവാരി പരിഹസിച്ചു.
ഈ സീസണിലെ രണ്ടാമത്തെ അർദ്ധസെഞ്ച്വറിയോടെ ഐപിഎൽ 2026-ലെ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായി വൈഭവ് മാറി. നാല് മത്സരങ്ങളിൽ നിന്ന് 200 റൺസാണ് സമ്പാദ്യം. 266.66 എന്ന അവിശ്വസനീയമായ സ്‌ട്രൈക്ക് റേറ്റിലാണ് ഈ 15-കാരൻ ബാറ്റ് വീശുന്നത്.












