മുംബൈ : ലവ് ജിഹാദ്, നാർക്കോട്ടിക് ജിഹാദ് എന്നി വാക്കുകളെല്ലാം ഇപ്പോൾ ഇന്ത്യൻ ജനതയ്ക്ക് ഏറെ സുപരിചിതമായി കഴിഞ്ഞു. ഹിന്ദു-ക്രിസ്ത്യൻ സമൂഹങ്ങൾ ഈ ജിഹാദുകൾക്കെതിരെ ഒറ്റക്കെട്ടായി പൊരുതുന്ന ഈ സമയത്ത് ഇപ്പോൾ പുതിയൊരു വഴി കണ്ടെത്തിയിരിക്കുകയാണ് മതപരിവർത്തന മാഫിയകൾ. കോർപ്പറേറ്റ് ജിഹാദ് എന്ന പുതിയ നിർബന്ധിത മതപരിവർത്തന ശ്രമങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നാസിക്കിലെ ഒരു ഐടി കമ്പനിയിലെ ഉദ്യോഗസ്ഥ നൽകിയ പരാതിയിൽ നടന്ന അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ കണ്ടെത്തിയിരിക്കുന്നത്. ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ ഇസ്ലാമിസ്റ്റുകൾ ആയ ചില മുതിർന്ന ജീവനക്കാർ ലക്ഷ്യമിടുകയും വിവാഹ വാഗ്ദാനവും ലൈംഗിക പീഡനവും ഉൾപ്പെടെയുള്ള വിവിധ വഴികളിലൂടെ ഇവരെ നിർബന്ധിത മതപരിവർത്തനത്തിന് വിധേയമാക്കുകയും ചെയ്യുന്നതായാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. 18നും 25നും ഇടയിൽ പ്രായമുള്ള സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പെൺകുട്ടികളെയാണ് ഇവർ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്.
മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ഒരു ബഹുരാഷ്ട്ര കമ്പനിയുടെ ബിപിഒ സെന്ററിനുള്ളിൽ പ്രവർത്തിക്കുന്ന നിർബന്ധിത മതപരിവർത്തന റാക്കറ്റ് ആണ് പോലീസ് അന്വേഷണത്തിൽ വെളിപ്പെട്ടിരിക്കുന്നത്. ഇതൊരു കോർപ്പറേറ്റ് മതപരിവർത്തന ശൃംഖലയാണെന്ന് പോലീസ് വ്യക്തമാക്കുന്നു. അന്വേഷണത്തിനോടുവിൽ ഈ കോർപ്പറേറ്റ് ഓഫീസിലെ മതപരിവർത്തന സംഘത്തിന്റെ ഭാഗമായ 6 ടീം ലീഡർമാരെ പോലീസ് അറസ്റ്റ് ചെയ്തു. ജൂനിയർ ലെവൽ വനിതാ ജീവനക്കാരെ ലൈംഗികമായി ചൂഷണം ചെയ്തതായി ലഭിച്ച പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് രാജ്യത്തെ തന്നെ ഞെട്ടിക്കുന്ന കോർപ്പറേറ്റ് ജിഹാദ് പുറത്തുവന്നിരിക്കുന്നത്. കമ്പനിയിലെ ടീം ലീഡർമാരായി പ്രവർത്തിച്ചിരുന്ന ആസിഫ് അൻസാരി, ഷാഫി ഷെയ്ക്ക്, ഷാരൂഖ് ഖുറേഷി, റാസ മേമൻ, തൗസിഫ് അത്തർ എന്നിവരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. മതം മാറാൻ സമ്മർദ്ദം ചെലുത്തിയതായി കാണിച്ച് എട്ട് വനിതാ ജീവനക്കാർ ആണ് ഇവർക്കെതിരെ പരാതി നൽകിയിരിക്കുന്നത്. കൂടാതെ കമ്പനിയിലെ ജൂനിയർ ആയ ഒരു ഹിന്ദു യുവാവിനെ ഓഫീസ് സമയത്ത് നമസ്‌കരിക്കാൻ നിർബന്ധിച്ചു, നിർബന്ധിച്ച് ബീഫ് കഴിപ്പിച്ചു, പീഡനം, ബലാത്സംഗം, മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളും പോലീസ് ചുമത്തിയിട്ടുണ്ട്.
18നും 25നും ഇടയിൽ പ്രായമുള്ളവരും താരതമ്യേന കുറഞ്ഞ വരുമാനമുള്ള വരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ളവരും ആയ ജീവനക്കാരെ കണ്ടെത്തി അവർക്ക് സാമ്പത്തിക സഹായങ്ങൾ വാഗ്ദാനം ചെയ്യുകയും ഓഫീസിനുള്ളിലെ ഗ്രൂപ്പുകളിലൂടെ പതുക്കെ മതപരമായ ആശയങ്ങൾ കുത്തിവെക്കുകയുമായിരുന്നു പ്രാഥമിക ഘട്ടത്തിൽ പ്രതികൾ ചെയ്തിരുന്നത്. ജോലിസ്ഥലത്തെ ചായകുടി നേരത്തോ ഉച്ചഭക്ഷണ സമയത്തോ ലളിതമായ മതപരമായ ചർച്ചകൾ നടത്തുകയും പിന്നീട് വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെയും ഇൻസ്റ്റാഗ്രാമിലൂടെയും പ്രത്യേക മതവിഭാഗത്തിന്റെ നല്ല വശങ്ങളും പ്രലോഭനങ്ങളും കാണിക്കുന്ന വീഡിയോകൾ പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ട് ഇവരെ മതത്തിലേക്ക് ആകർഷിക്കാൻ ശ്രമിക്കുന്നു. യുവാക്കളെയും ഇതേ രീതിയിൽ മതപരിവർത്തനത്തിന് ശ്രമിച്ചിരുന്നതായി സൂചനയുണ്ട്. വനിതാ ജീവനക്കാരുമായി ടീം ലീഡർമാർ സൗഹൃദം സ്ഥാപിക്കുകയും പിന്നീട് വിവാഹ വാഗ്ദാനം നൽകി ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയും ചെയ്തുകൊണ്ടും നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിച്ചിരുന്നു. ഇരകളാക്കാൻ ശ്രമിച്ചവരിൽ പലരും കമ്പനി എച്ച് ആർ മേധാവിക്ക് നേരിട്ട് പരാതി നൽകിയിരുന്നെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല എന്നാണ് പോലീസിനോട് വ്യക്തമാക്കിയിരിക്കുന്നത്. പരാതികളുടെ അടിസ്ഥാനത്തിൽ പോലീസ് ഇതുവരെ ഒമ്പത് എഫ്‌ഐആറുകൾ ഫയൽ ചെയ്തിട്ടുണ്ട്.








